റാംലിയിലെ തീപിടിത്തം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കിരീടാവകാശി
text_fieldsമനാമ: ബഹ്‌റൈൻ അൽ റംലിയിലെ സൽമാബാദിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഒരു അമ്മയും മൂന്ന് മക്കളും മരണപ്പെട്ട സംഭവത്തിൽ ന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.
അപകടകാരണങ്ങൾ കൃത്യമായി പരിശോധിച്ച് അടിയന്തരമായി മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഫയർ സേഫ്റ്റി മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുക ശ്വാസിച്ച് ഉണ്ടായ ശ്വാസതടസ്സം മൂലമാണ് നാലുപേരുടെയും മരണമെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലെ പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സാങ്കേതിക റിപ്പോർട്ട് സമർപ്പിക്കാൻ സിവില്‍ ഡിഫൻസിനോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് അംഗങ്ങൾ ഭവന യൂണിറ്റുകളുടെ സുരക്ഷാ ചട്ടങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം സമർപ്പിച്ചു. ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയത്തിന്റെ അപ്പാർട്ട്മെന്റുകളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് എം.പിമാർ ലക്ഷ്യമിടുന്നത്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷാ ചട്ടങ്ങൾ കർശനമാക്കാനും അടിയന്തര ഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും മുനിസിപ്പൽ കൗൺസിൽ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. ഫയർ അലാറങ്ങൾ കൃത്യമായി പരിപാലിക്കണമെന്നും ഇലക്ട്രിക്കൽ കണക്ഷനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും കുട്ടികളെ ഗൃഹോപകരണങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്നും അധികൃതർ ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

