ഉമ്മയുടെ അത്താഴം വിളിയും ചൂട്ട് വെളിച്ചവും
text_fieldsറമദാൻ അനുഷ്ഠാന ആരാധനാ കർമമാണെങ്കിലും കുട്ടിക്കാലത്ത് അതൊരു ആഘോഷവും നിറപ്പൊലിമയുമായിരുന്നു. കുട്ടികൾക്ക് പരമസ്വാതന്ത്ര്യം കിട്ടുന്ന മാസം കൂടിയായിരുന്നു നോമ്പുകാലം. റമദാനിൽ നോമ്പെടുക്കുകയെന്നത് കുട്ടികൾക്കിടയിൽ മത്സരമായിട്ടായിരുന്നു ഒരോ വീടുകളിലും കണ്ടിരുന്നത്. ആ നിറപ്പൊലിമ ഓർക്കുമ്പോൾ ആദ്യമായ് മനസ്സിലെത്തുന്നത് വർഷങ്ങൾക്കുമുമ്പ് വിട്ടുപിരിഞ്ഞ പ്രിയ ഉമ്മയാണ്.
റമദാനിന്റെ ഒരോ രാത്രിയും അത്താഴം കഴിക്കാൻ എന്നെയും വിളിക്കണമെന്ന് ഉമ്മയോട് പറഞ്ഞേൽപിച്ചായിരുന്നു എല്ലാ ദിവസവും ഉറങ്ങാൻ കിടക്കാറ്. പറഞ്ഞുറപ്പിച്ചപോലെ ഉമ്മ കൃത്യമായി വിളിച്ചുണർത്തി അത്താഴം കഴിപ്പിച്ചു. ബിരിയാണിയും മറ്റു വിഭവസമൃദ്ധമായ ഭക്ഷണവും വ്യാപകമല്ലാത്ത ആ കാലത്ത് മട്ട അരിയുടെ ചോറും മീൻ കറിയും പൊരിച്ച മത്തിയും നോമ്പച്ചാറും മാത്രമുള്ള അത്താഴമായിരുന്നു അധികവീടുകളിലെയും ഭക്ഷണം. കട്ടൻചായ കുടിക്കൽ നിർബന്ധംപോലെ ആയിരുന്നു. പിന്നീട് നോമ്പിനുള്ള നിയ്യത്ത് വാചകം ഉമ്മ ചൊല്ലിത്തരുമ്പോൾ അത് ഏറ്റുചൊല്ലി നോമ്പുകാരനാകും.
സ്കൂളുകൾക്കും മദ്രസകൾക്കും അവധിക്കാലമാണ് നോമ്പുമാസം. വീട്ടിലെ പശുക്കൾക്കും ആടുകൾക്കും പുല്ല് ശേഖരിക്കുകയും അവയെ മേച്ചുനടക്കുകയുമാണ് അക്കാലത്ത് ചെയ്തിരുന്നത്. കൃത്യതയോടെ ഖുർആൻ പാരായണം ചെയ്യണമെന്ന കർശന നിർദേശവും ഉണ്ടായിരുന്നു.
ഉച്ച സമയത്തെ ളുഹ്ർ നമസ്കാരത്തിലേക്ക് പ്രവേശിക്കും മുമ്പ് കുളിച്ചു വൃത്തിയാകാൻ വീടിനടുത്തുകൂടി ഒഴുകുന്ന പ്രകൃതിരമണീയമായ കല്ലാച്ചേരിക്കടവ് പുഴയിലേക്ക് കൂട്ടുകാരോടൊപ്പം ഇറങ്ങിയാൽ നോമ്പ് മറന്നുപോകുന്ന കുളിയാകുകയാണ് പതിവ്.
മദ്രസയിലെ ഉസ്താദുമാരും ഉമ്മയും പറയുന്നത് കേട്ടിട്ടുണ്ട്; മുങ്ങിക്കുളിച്ചാൽ നോമ്പ് നഷ്ടപ്പെടുമെന്ന്. കുളി കഴിയുമ്പോഴേക്കും ആവശ്യമുള്ള ദാഹജലം വയറ്റിലേക്ക് എത്തി കാമ്പില്ലാത്ത നോമ്പുകാരായി അസ്തമയം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്.
മണിക്കൂറുകൾക്ക് മുമ്പായിരിക്കും മുതിർന്നവർ ഞങ്ങളെ ഒരോരുത്തരെയും നോമ്പുതുറക്കാനുള്ള ചുമതല ഏൽപിക്കുന്നത്. തൊട്ടടുത്ത് താമസിക്കുന്ന ഹൈന്ദവ സഹോദരങ്ങൾ പള്ളിയിലേക്ക് കാണിക്കയായി നല്ല പഴുത്ത സ്വാദുള്ള മാങ്ങ, വാഴക്കുല, ഇളനീർ തുടങ്ങിയവ നൽകാറുണ്ട്. ഇന്നും ആ സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.
വീടിനടുത്ത നിസ്കാരപ്പള്ളിയിൽ എത്തുന്നവർക്കായ് ചായക്കോപ്പകൾ കഴുകിവെക്കാനും അടുപ്പിൽ വിറകിട്ട് ഊതി കത്തിക്കാനുമൊക്കെ മുതിർന്നവർ കുട്ടികളായ ഞങ്ങളെ ചുമതലപ്പെടുത്തും. അവസാന നിമിഷം ഒരോരുത്തരുടെ കൈകളിൽ ബണ്ണും ഉണക്ക കാരക്കയും കൊടുത്താൽ അന്നത്തെ ഇഫ്താർ സമാപിക്കും.
രാത്രി കാലത്തെ തറാവീഹ് നമസ്കാരത്തിന് കൂടുതലാളുകൾ പങ്കെടുക്കാറുള്ള പള്ളികളിലാണ് പോകാറുള്ളത്. ഒരു കിലോമീറ്ററിലധികം ദൂരമുള്ള മുടവന്തേരി പള്ളിയാണ് അക്കാലത്തെ പ്രസിദ്ധ പള്ളികളിൽ ഒന്ന്. പുഴയോരത്തെ അപകടം പതിയിരിക്കുന്ന ഊടുവഴികളിലൂടെ ഉപ്പയുടെ കൂടെ ചൂട്ട് കത്തിച്ചുവേണം അവിടേക്ക് പോകാൻ. എത്തുമ്പോഴേക്കും രണ്ട് ചൂട്ട് കത്തിത്തീരും.
പല പ്രദേശങ്ങളിൽനിന്നും ചൂട്ടു വെളിച്ചത്തിൽ തറാവീഹ് നമസ്കാരത്തിനായി പുറപ്പെട്ട സംഘങ്ങളെ കാണുന്നത് കൗതുകമായി ഓർത്തുപോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.