മനാമ സെൻട്രൽ മാർക്കറ്റിൽ റമദാൻ വിപണി തണുക്കുന്നു; ഇറച്ചി വിലക്കയറ്റം തിരിച്ചടി
text_fieldsമനാമ: റമദാൻ മാസത്തിന്‍റെ ആദ്യ ദിനങ്ങളിലുണ്ടായിരുന്ന ഉണർവ് മനാമ സെൻട്രൽ മാർക്കറ്റിൽ കുറയുന്നതായി റിപ്പോർട്ട്. മാസത്തിന്റെ തുടക്കത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഇപ്പോൾ കച്ചവടം മന്ദഗതിയിലാണെന്ന് വ്യാപാരികൾ പറയുന്നു. ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതും വിൽപനയിൽ ഇടിവുണ്ടായതും കച്ചവടക്കാരെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇറച്ചി വിലയിൽ കിലോയ്ക്ക് ഏകദേശം 500 ഫിൽസിന്റെ വർധനവ് ഉണ്ടായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഇത് ഇറച്ചി വാങ്ങുന്നതിനെ ബാധിച്ചിട്ടുണ്ട്. പലരും വാങ്ങുന്ന അളവ് കുറയ്ക്കുകയോ കുറഞ്ഞ വിലയുള്ള മറ്റ് വിഭവങ്ങൾ തേടുകയോ ആണ് ചെയ്യുന്നത്. ഇറച്ചി വില ഉയരുമ്പോഴും മത്സ്യ വിപണിയിൽ വലിയ മാറ്റമില്ലാതെ തുടരുകയാണ്. മീൻ വില സാധാരണ നിലയിലാണെന്നും ആവശ്യത്തിന് മീൻ ലഭ്യമാണെന്നും വ്യാപാരികൾ പറഞ്ഞു. അതിനാൽ മത്സ്യത്തിന് വിപണിയിൽ സ്ഥിരമായ ഡിമാൻഡ് ഉണ്ട്. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വില നിലവിൽ സുസ്ഥിരമാണ്. റമദാൻ വിഭവങ്ങളിലും ജ്യൂസുകളിലും പ്രധാനമായ ആപ്പിൾ, തണ്ണിമത്തൻ എന്നിവയ്ക്കാണ് വിപണിയിൽ ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത്. പ്രാദേശിക ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്തവയും ധാരാളമായി വിപണിയിലുണ്ട്.
റമദാൻ പകുതിയോടെ കുടുംബ സംഗമങ്ങളും ഇഫ്താർ വിരുന്നുകളും വർധിക്കുന്നതോടെ വിപണി വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

