റമദാൻ വിപണി; 22,000 കന്നുകാലികളും 9,000 ടൺ ഇറച്ചിയും ബഹ്റൈനിലെത്തി
text_fieldsമനാമ: റമദാൻ മാസത്തിൽ രാജ്യത്ത് ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനായി 22,000ത്തിലധികം കന്നുകാലികളും 9,000 ടൺ ഇറച്ചിയും ബഹ്റൈനിലെത്തി. മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റമദാനിലെ വർധിച്ച ആവശ്യം മുന്നിൽക്കണ്ട് ഇറച്ചിക്കും കന്നുകാലികൾക്കും ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി അസിം അബ്ദുല്ല വ്യക്തമാക്കി. ജനുവരി മുതൽ ഫെബ്രുവരി പകുതി വരെ 22,500 കന്നുകാലികളാണ് എത്തിയത്. ഇതിൽ 20,300 ആടുകളും 2,250 മാടുകളും ഉൾപ്പെടുന്നു. വരുംദിവസങ്ങളിൽ 30,000 ആടുകൾ, 1,500 മാടുകൾ, 100 ഒട്ടകങ്ങൾ എന്നിവ കൂടി ബഹ്റൈനിലെത്തും. ഏകദേശം 9,853 ടൺ ഇറച്ചി ഇതിനകം ഇറക്കുമതി ചെയ്തു. ഇതിൽ 3,294 ടൺ റെഡ് മീറ്റ് 6,559 ടൺ കോഴിയിറച്ചിയും ഉൾപ്പെടുന്നു. വർധിച്ച ആവശ്യം പരിഗണിച്ച് ഇറക്കുമതിക്കായി 250 അധിക പെർമിറ്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇറച്ചിക്ക് പുറമെ ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ അവശ്യ പച്ചക്കറികൾ സൗദി അറേബ്യയിൽനിന്ന് എത്തിക്കുന്നത് തുടരുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും ഈജിപ്ത്, ജോർഡൻ എന്നിവിടങ്ങളിൽനിന്ന് കരമാർഗം എത്തിക്കാൻ കസ്റ്റംസ് വിഭാഗവുമായി ചേർന്ന് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

