യാമ്പു പുഷ്പമേള: വൈവിധ്യമാർന്ന പ്രദർശനങ്ങൾ; നഗരിയിലേക്ക് ജനമൊഴുകുന്നു
text_fieldsയാമ്പു: പുഷ്പമേളയിൽ റോയൽ കമീഷൻ സാനിറ്ററി വകുപ്പിെൻറ നേതൃത്വത്തിൽ ഒരുക്കിയ റീ സൈക്കിൾ ഗാർഡൻ കൗതുക കാഴ്‌ചയൊരുക്കി ശ്രദ്ധേയമാകുന്നു. ഉപയോഗശൂന്യമായി ഒഴിവാക്കുന്നതോ നശിപ്പിക്കുന്നതോ ആയ എന്തും പുനരുത്പാദന പ്രക്രിയയിലൂടെ അലങ്കാര സാധനമോ കളിപ്പാട്ടങ്ങളോ ആയി മാറ്റിയെടുക്കാമെന്ന് ഈ സ്റ്റാൾ ബോധ്യപ്പെടുത്തുന്നു. 1000ലേറെ വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ച് രൂപകൽപന ചെയ്ത മത്സ്യങ്ങൾ, പഴയ ടയറുകൾ കൊണ്ടുണ്ടാക്കിയ വിവിധ തരം മാതൃകകൾ, കുട്ടികൾക്കുള്ള വൈവിധ്യകരമായ കളിവാഹനങ്ങൾ, വാഹനത്തിെൻറ ഒഴിവാക്കിയ ഭാഗങ്ങൾ കൊണ്ടുണ്ടാക്കിയ റോബോട്ട് എന്നിവ കൗതുക കാഴ്ചയാണ്. യാമ്പുവിലെ വിവിധ സ്‌കൂൾ വിദ്യാർഥികളുടെയും മറ്റും കരകൗശല വിരുതിൽ വിസ്മയം തീർത്ത ശില്പങ്ങളുടെ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സന്ദർശകരുടെ പ്രോത്സാഹനവും വിദ്യാർഥികളുടെ പങ്കാളിത്തവും ഈ വർഷത്തെ റീസൈക്കിൾ പവലിയന് ലഭിച്ചതായി യാമ്പു റോയൽ കമ്മീഷൻ സാനിറ്ററി ഡിപ്പാർട്ട്മെൻറ് ഡയറക്ടർ എൻജി. ഗാസിം അഹമ്മദ് ഖൽഫത്ത് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. റോഡിലും മറ്റും വലിച്ചെറിയുന്ന കുപ്പികൾ, പേപ്പറുകൾ, പ്ലാസ്റ്റിക്, ഉപയോഗ ശൂന്യമായ വിവിധ വസ്തുക്കൾ എന്നിവ മാത്രമുപയോഗിച്ചാണ് സ്റ്റാളിലെ കരകൗശല നിർമാണങ്ങളത്രയും മനോഹരമാക്കിയിരിക്കുന്നത്. കുട്ടികൾക്ക് കരകൗശല നിർമാണത്തിലും ചിത്രരചനയിലും പരിശീലനം നൽകാൻ സൗദി യുവതികളുടെ സജീവ സാന്നിധ്യവുമുണ്ട്.
മേളയിലേക്കുള്ള സന്ദർശക പ്രവാഹം ദിവസം കഴിയുന്തോറും കൂടി വരികയാണ്. വാരാന്ത്യ അവധി ദിനങ്ങളിൽ ജിദ്ദ, റിയാദ്, മദീന തബൂക്ക്, ത്വാഇഫ് എന്നിവിടങ്ങളിൽ നിന്ന് മലയാളി വിനോദ യാത്രാ സംഘങ്ങളും കുടുംബങ്ങളും വൻതോതിൽ യാമ്പുവിലെത്തുന്നു. മാർച്ച് 25 വരെയാണ് മേള. വൈകുന്നേരം നാല് മുതൽ 11 മണി വരെയാണ് സമയം. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് റോയൽ കമീഷൻ പത്തോളം ബസുകൾ പുഷ്പനഗരിയിലേക്ക് സൗജന്യയാത്രക്കായി ഒരുക്കിയതും സന്ദർശകർക്ക് വലിയ ആശ്വാസമാണ്. ഈ സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് റോയൽ കമീഷൻ ട്രൻസ്‌പോർട്ട് വിഭാഗം മേധാവി യഹ്‌യ മുഹമ്മദ് അൽ ശൈഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു .
കുട്ടികളുടെ ഉല്ലാസ കേന്ദ്രത്തിലും വൈവിധ്യങ്ങളായ രുചിഭേദങ്ങൾ അറിയാൻ പ്രത്യേകം ഒരുക്കിയ ഫുഡ് കോർട്ടിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ‘കുലുക്കി സർബത്ത്’ വിതരണം ചെയ്യുന്ന സ്റ്റാളിൽ മലയാളികളുടെ നല്ല തിരക്കാണ്. കുലുക്കി സർബത്ത് ഉണ്ടാക്കാൻ നാട്ടിൽ നിന്നും പ്രത്യേകമായി ആളെ കൊണ്ടുവരികയായിരുന്നുവെന്ന് സ്റ്റാൾ നടത്തിപ്പുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.