ബഹ്‌റൈന് അഭിമാന നേട്ടം; ആഗോള മാനവ സമൃദ്ധി സൂചികയിൽ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനം
text_fieldsമനാമ: വികസനം, ജനക്ഷേമം, ജീവിതനിലവാരം എന്നിവ മുൻനിർത്തിയുള്ള വിലയിരുത്തലുകളിൽ ബഹ്‌റൈന് അന്താരാഷ്ട്ര തലത്തിൽ വൻ നേട്ടം. സി.ഇ.ഒ വേൾഡ് മാഗസിൻ പുറത്തുവിട്ട 2026ലെ ആഗോള മാനവ സമൃദ്ധി സൂചികയിൽ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ മൂന്നാം സ്ഥാനം സ്വന്തമാക്കി. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ആഗോളതലത്തിൽ സർവേയിൽ പങ്കെടുത്ത 193 രാജ്യങ്ങളിൽ 37-ാം സ്ഥാനമാണ് ബഹ്‌റൈൻ കൈവരിച്ചത്. ജീവിതനിലവാരം, അവസരങ്ങൾ, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതിൽ രാജ്യം കൈവരിച്ച മികച്ച വികസന മുന്നേറ്റത്തിനുള്ള അംഗീകാരമാണിത്. 86.1 പോയിന്റോടെയാണ് ബഹ്‌റൈൻ ഈ നേട്ടത്തിലെത്തിയത്. മേഖലയിലെയും ലോകത്തെയും മറ്റ് പ്രമുഖ രാജ്യങ്ങളെ പിന്നിലാക്കാൻ ബഹ്‌റൈന് സാധിച്ചു.
സാമ്പത്തിക സ്രോതസ്സുകളെ ജനങ്ങളുടെ ജീവിതനിലവാരവും ക്ഷേമവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിൽ രാജ്യങ്ങൾ എത്രത്തോളം വിജയിച്ചു എന്ന് വിലയിരുത്തുന്ന ആധുനിക സൂചികകളിലൊന്നാണ് ഗ്ലോബൽ ഹ്യൂമൻ പ്രോസ്പെരിറ്റി ഇൻഡക്സ്.
ജീവിതനിലവാരം, ആയുർദൈർഘ്യം, വിദ്യാഭ്യാസ നിലവാരം, പ്രതിശീർഷ വരുമാനം, രാഷ്ട്രീയ സ്ഥിരത, മികച്ച അവസരങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. രാജ്യങ്ങളുടെ പ്രകടനത്തിനനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

