ബഹ്‌റൈന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു; ഇറാൻ പത്രത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം
text_fieldsമനാമ: ബഹ്‌റൈന്റെ അറബ്, ഇസ്‌ലാമിക സ്വത്വത്തെ ചോദ്യം ചെയ്തുകൊണ്ട് ഇറാൻ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇറാ ൻ പത്രമായ ‘കയ്ഹാൻ’ എഡിറ്റർ-ഇൻ-ചീഫ് ഹുസൈൻ ശരിയത്മദാരി നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ ബഹ്‌റൈനിലെ രാഷ്ട്രീയ-സാംസ്കാരിക, മാധ്യമ രംഗത്തുള്ളവർ ഒന്നടങ്കം രംഗത്തെത്തി.
ബഹ്‌റൈന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഇത്തരത്തിലുള്ള അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ചരിത്രപരമായ വസ്‌തുതകളെയും അന്താരാഷ്ട്ര നിയമങ്ങളെയും ജനഹിതത്തെയും നിഷേധിക്കുന്നതാണെന്നും വിവിധ മേഖലകളിലെ പ്രമുഖർ വ്യക്തമാക്കി.
സ്വന്തം രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും, ആഭ്യന്തര പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുമാണ് ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ ഇറാൻ ശ്രമിക്കുന്നതെന്നും, ഇതൊരു രാഷ്ട്രീയ അജണ്ടയാണെന്നും മാധ്യമപ്രവർത്തകരും ചിന്തകരും അഭിപ്രായപ്പെട്ടു. ചരിത്രം ഇതിനകം തീർപ്പുകൽപ്പിച്ച വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി അയൽരാജ്യങ്ങളെ പ്രകോപിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ബഹ്‌റൈന്റെ അറബ് സ്വത്വവും ഇസ്‌ലാമിക പാരമ്പര്യവും മാറ്റമില്ലാത്തതാണെന്നും, ഇത്തരം അസത്യങ്ങളെ ബഹ്‌റൈൻ ജനത ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും രാജ്യത്തെ സാമൂഹിക-സാംസ്കാരിക സംഘടനകളും നിയമനിർമ്മാതാക്കളും ആവർത്തിച്ചു വ്യക്തമാക്കി.
വിഷയത്തിൽ എം.പിമാരായ ഹസ്സൻ ഇബ്രാഹിം, അഹമ്മദ് അൽ സലൂം, സൈനബ് അബ്ദുൾഅമീർ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെയും അറബ് സ്വത്വത്തെയും അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

