ബഹ്റൈനിൽ കാർ വിൻഡോകളുടെ ഗ്ലാസ് ടിന്റിങ് പരിധി 50 ശതമാനമായി ഉയർത്താൻ നിർദേശം
text_fieldsമനാമ: ബഹ്റൈനിൽ കാറുകളുടെ ഗ്ലാസ് ടിന്റിങ് പരിധി 50 ശതമാനമായി ഉയർത്താനുള്ള നിർദേശം പാർലമെന്റിൽ സമർപ്പിച്ച് എം.പി. ഹമദ് അൽ ദോയ്. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാനും വാഹനത്തിനുള്ളിലെ താപനില കുറക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വാഹനമോടിക്കുന്നവർക്കും യാത്രക്കാർക്കും കൂടുതൽ യാത്രാസുഖം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ടിന്റിങ് പരിധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. ബഹ്റൈനിലെ ഉയർന്ന താപനില കാരണം നേരിട്ടുള്ള സൂര്യപ്രകാശം തടയാനും കാറിനുള്ളിലെ ചൂട് കുറക്കാനും വിൻഡോ ടിന്റിങ് അത്യാവശ്യമാണെന്ന് നിർദ്ദേശത്തോടൊപ്പമുള്ള വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.
മറ്റ് ചില ജി.സി.സി രാജ്യങ്ങളിലും സുരക്ഷാ-ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട് ഉയർന്ന അളവിലുള്ള ടിന്റിങ് അനുവദിക്കുന്നുണ്ടെന്ന് നിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടിന്റിങ് പരിധി 50 ശതമാനമായി ഉയർത്തുന്നത് ഡ്രൈവിംഗ് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും എ.സി കൂടുതലായി ഉപയോഗിക്കേണ്ട സാഹചര്യം കുറക്കാൻ സഹായിക്കുമെന്നും ഹമദ് അൽ ദോയ് വ്യക്തമാക്കി.
അതേസമയം, അധികൃതർ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക. റോഡ് സുരക്ഷയും യാത്രക്കാരുടെ സൗകര്യവും ഒരുപോലെ ഉറപ്പാക്കുകയാണ് ഈ പുതിയ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

