തൊഴിൽ വിപണിയിൽ മുന്നേറ്റം; സ്വദേശികളുടെ ശമ്പളത്തിലും തൊഴിലവസരങ്ങളിലും വർധന
text_fieldsമനാമ: 2025 മൂന്നാം പാദത്തിൽ ബഹ്‌റൈൻ തൊഴിൽ വിപണിയിൽ ഉണർവ് പ്രകടമായതായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകൾ. സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും ശമ്പളത്തിലും വർധനയുമുണ്ടായി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 4,73,323 ആയി ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വർധനയാണിതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, പൊതു-സ്വകാര്യ മേഖലകളിലെ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1,57,213 ആയി വർധിച്ചിട്ടുണ്ട്. ഇതിൽ 67 ശതമാനത്തിലധികം പേരും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. രാജ്യത്തെ ആകെ സ്വദേശി തൊഴിലാളികളിൽ 42.5 ശതമാനവും സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. സ്വദേശികളുടെയും വിദേശികളുടെയും ശമ്പള ഘടനയിൽ വിപരീത ദിശയിലുള്ള മാറ്റങ്ങളാണ് പ്രകടമായത്.
സ്വദേശികളുടെ ശരാശരി ശമ്പളത്തിൽ 2.6 ശതമാനം വർധനവുണ്ടായപ്പോൾ, വിദേശികളുടെ ശരാശരി വേതനം അത്ര തന്നെ ശതമാനം കുറഞ്ഞ് 267 ദീനാറിൽ എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുമേഖലയിലെ ശമ്പള നിരക്കിൽ പുരുഷന്മാരേക്കാൾ (787 ദീനാർ) മുന്നിലാണ് സ്ത്രീകൾ (818 ദീനാർ). എന്നാൽ, സ്വകാര്യ മേഖലയിൽ സ്ത്രീ-പുരുഷ ഭേദമില്ലാതെ ശരാശരി 500 ദീനാറാണ് വേതനം.
തൊഴിൽ വിപണിയെക്കുറിച്ച് കൂടുതൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ‘ലേബർ ഫോഴ്‌സ് സർവേ 2026’ ആരംഭിച്ചു. ഈ വർഷം നാല് ഗവർണറേറ്റുകളിലായി ഏകദേശം 8,000 വീടുകളിൽ സർവേ നടത്തി തൊഴിൽ ആവശ്യകതകളും പ്രവണതകളും അതോറിറ്റി വിലയിരുത്തുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

