പ്രവാസി ഭാരതീയ ദിവസ് ബഹ്റൈനിൽനിന്ന് നൂറോളം പേർ
text_fieldsപ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ പങ്കെടുക്കാൻ ബഹ്റൈൻ സംഘം മധ്യപ്രദേശിലെ ഇന്ദോറിൽ എത്തിയപ്പോൾ
മനാമ: 17ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഞായറാഴ്ച മധ്യപ്രദേശിലെ ഇന്ദോറിൽ തുടക്കമാകുമ്പോൾ ബഹ്റൈനിൽനിന്നുള്ള പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും. 97 പേരാണ് ബഹ്റൈനിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധികൾ ശനിയാഴ്ച മധ്യപ്രദേശിലെത്തി.
1915 ജനുവരി ഒമ്പതിന് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന്റെ ഓർമപുതുക്കുന്നതിന് 2003ൽ കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് പ്രവാസി ഭാരതീയ ദിവസ്. ലോകമെങ്ങുമുള്ള പ്രവാസികൾക്ക് ഒത്തുചേരാനും ആശയവിനിമയത്തിനുമുള്ള വേദിയാണ് സമ്മേളനം ഒരുക്കുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്ന സമ്മേളനം, രാജ്യത്തിന്റെ വികസനത്തിൽ നിർണായക സംഭാവന നൽകുന്ന പ്രവാസികളെ ആദരിക്കുന്നതിനുള്ള അവസരവുമാണ്.
രണ്ടു വർഷം കൂടുമ്പോൾ നടത്തുന്ന സമ്മേളനത്തോടുബന്ധിച്ച് പ്രഖ്യാപിക്കുന്ന പ്രവാസി ഭാരതീയ സമ്മാൻ ഇത്തവണ ബഹ്റൈനിൽ ആർക്കും ലഭിച്ചിരുന്നില്ല. കഴിഞ്ഞ തവണ ബി.കെ.ജി ഹോൾഡിങ്സ് ചെയർമാനും ജീവകാരുണ്യരംഗത്തെ സജീവ സാന്നിധ്യവുമായ ഡോ. കെ.ജി. ബാബുരാജന് പുരസ്കാരം ലഭിച്ചിരുന്നു. ഈ വർഷം ജി.സി.സിയിൽനിന്ന് ഒരാൾ മാത്രമാണ് പുരസ്കാരത്തിന് അർഹനായത്.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അരുൾ ദാസ് തോമസ്, ഡോ. പി.വി. ചെറിയാൻ, അഡ്വ. വി.കെ. തോമസ്, സോമൻ ബേബി, സുധീർ തിരുനിലത്ത്, ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവർ ബഹ്റൈനിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനസ്ഥലത്തെത്തിയ ബഹ്റൈൻ സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ജി.സി.സിയിൽ യു.എ.ഇയിൽനിന്നാണ് ഏറ്റവുമധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

