പ്രതിഭ അന്തർദേശീയ നാടക അവാർഡ് വിതരണം
text_fieldsബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡ് വിതരണത്തിൽ നിന്ന്
മനാമ: ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക രചന പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലെ എ.കെ.ജി ഹാളിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എയും കേരള ബാങ്ക് വൈസ് ചെയർമാനുമായ ടി.വി രാജേഷ് ഉദ്‌ഘാടനം ചെയ്തു. 2024 ലെ പുരസ്‌കാരം 'റിയലി സോറി ഇതൊരു ഷേക്സ്പിയര്‍ നാടകം അല്ല ' എന്ന കൃതിയിലൂടെ ഡോ. ചന്ദ്രദാസും, 2025ലെ പുരസ്‌കാരം 'തീമാടൻ' എന്ന കൃതിയിലൂടെ രാജ്മോഹന്‍ നീലേശ്വരവുമാണ് അർഹരായത്.
ടി.വി രാജേഷും കരിവെള്ളൂർ മുരളിയും പുരസ്‌കാര ജേതാക്കൾക്ക് 25,000 രൂപയും വെങ്കലശില്പവുമടങ്ങിയ പുരസ്‌കാരം കൈമാറി. നാടക അവാർഡ് ഫലകം രൂപകല്പന ചെയ്ത പ്രവീൺ രുഗ്മക്കുള്ള ഉപഹാരം കലാ വിഭാഗം സെക്രട്ടറി ഷിജു പിണറായി കൈമാറി. മണ്മറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിലാണ് പ്രതിഭ നാടക അവാർഡ്.
പ്രതിഭ രക്ഷാധികാരി സമിതി അംഗം സി.വി നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിന് രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മറ്റി അംഗം മിജോഷ് മൊറാഴ നന്ദി രേഖപ്പെടുത്തി. രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വൈസ് പ്രസിഡന്റ് റീഗ പ്രദീപ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
2021ൽ 'ഭഗവാന്റെ പള്ളി നായാട്ട്' എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭ പ്രഥമ നാടക അവാർഡിന് അർഹനായത്. രണ്ടാമത്തെ അവാർഡ് 'ബ്ലാക്ക് ബട്ടർഫ്ലൈസ്' എന്ന രചനയിലൂടെ സതീഷ്.കെ. സതീഷും അർഹനായി. പ്രതിഭ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

