പാസ്പോർട്ട് ഫീസ് വർധനവ് പ്രവാസികൾക്ക് അധിക ബാധ്യത തന്നെ
text_fieldsപാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് വർധന, പ്രവാസികളുടെ കണ്ണുനീരിൽ നിന്ന് ഭരണാധികാരികൾ ആശ്വാസം കണ്ടെത്താൻ നടത്തുന്ന ശ്രമമാണ്. വിദേശത്തിരുന്ന് നാടിനെ നോക്കിക്കാണുന്ന പ്രവാസിയുടെ ഐഡന്റിറ്റി കാർഡാണ് പാസ്‌പോർട്ട്.
പാസ്‌പോർട്ട് ഫീസിൽ 75 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. നാട്ടിൽ 1500 രൂപയായിരുന്നത് ഇപ്പോൾ 2500 രൂപയായി ഉയർന്നു. വിദേശത്ത് നിലവിൽ 27 ദിനാർ ഉണ്ടായിരുന്നത് പുതിയ നിരക്ക് പ്രകാരം 56 ദിനാറോളമായി വർധിക്കും. സാധാരണ ജോലികൾ ചെയ്ത് കുടുംബത്തെ ചേർത്തുപിടിക്കുന്ന പ്രവാസികൾക്ക് ഇത് വലിയൊരു പ്രഹരം തന്നെയാണ്. ഗൾഫ് നാടുകളിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ, ശമ്പളം നൽകുന്നതിൽ പോലും കൃത്യതയില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഫീസ് വർധനവ് അടിച്ചേൽപ്പിക്കുന്നത്. കുടുംബത്തിന്റെ ആവശ്യങ്ങൾ, വാടക, സ്കൂൾ ഫീസ്, മെഡിക്കൽ ചെലവ് എന്നിവയ്ക്കിടയിൽ നടുവൊടിഞ്ഞു നിൽക്കുന്നവർക്ക് സർക്കാരിന്റെ ഈ തീരുമാനം ഇരട്ടി പ്രഹരമാണ്. യാത്രാരേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന വാദത്തിനപ്പുറം, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഈ ഫീസ് വർധനവ് സാധാരണ പ്രവാസികൾ കടം വാങ്ങിയാണെങ്കിലും അടയ്ക്കാൻ നിർബന്ധിതരാകും.
സർക്കാർ കൃത്യമായ കണക്കുകൂട്ടലോടെ തന്നെയാണ് ഈ വർധനവ് നടപ്പിലാക്കിയത്. വർഷത്തിൽ 50 ബില്യൺ ഡോളർ നാട്ടിലേക്ക് അയക്കുന്ന പ്രവാസികൾക്ക്, ചെറിയൊരു ആശ്വാസം പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആരാണ് പ്രവാസിയുടെ രക്ഷകർ? പാസ്‌പോർട്ട് പുതുക്കുന്ന ദിവസത്തെ അവധിയും യാത്രച്ചെലവും പ്രവാസികൾക്ക് വലിയ ബാധ്യതയാണ്; അതിനു പുറമെയാണ് ഈ ഫീസ് വർധനവും. ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഇത്തരം സേവനങ്ങൾ ഓൺലൈൻ വഴി പൂർണ്ണമായി ലഭ്യമാക്കാൻ ഗവൺമെന്റുകൾ തയ്യാറാകണം.
പ്രവാസികൾക്ക് സർക്കാരിനോട് ഒന്നേ പറയാനുള്ളൂ: ഈ അധിക ഭാരം പിൻവലിക്കുക. അല്ലെങ്കിൽ പ്രവാസികൾക്കും നാട്ടിലെ നിരക്ക് അനുവദിക്കുക .ഈ വിഷയത്തിൽ പ്രവാസമേഖലയിലെ കൂട്ടായ്മകളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണ്. കേവലം ഓണാഘോഷങ്ങളിലും മറ്റ് പരിപാടികളിലും നേതൃത്വം നൽകുന്നതിലോ, നാട്ടിലെ ഭരണാധികാരികൾ വരുമ്പോൾ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുന്നതിലോ മാത്രം പ്രവാസി സംഘടനകളുടെ പ്രവർത്തനം ഒതുങ്ങരുത്. മറിച്ച്, സാധാരണ പ്രവാസികളുടെ ശബ്ദമായി മാറാൻ അവർക്ക് സാധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

