ഇത്തവണ പെരുന്നാൾ അവധിക്ക് വിദേശയാത്രകളില്ല; പെരുന്നാൾ നാട്ടിൽ ആഘോഷിക്കാനൊരുങ്ങി സ്വദേശികൾ
text_fieldsമനാമ: പതിറ്റാണ്ടുകളായി പെരുന്നാൾ അവധിക്ക് വിദേശയാത്രകൾ പതിവാക്കിയിരുന്ന ബഹ്‌റൈനിലെ സ്വദേശി കുടുംബങ്ങളുടെ ശീലങ്ങളിൽ ഇത്തവണ വലിയ മാറ്റം. റമദാൻ മാസത്തിന് ശേഷം മാറ്റങ്ങൾ തേടി വിദേശത്തേക്ക് പറന്നിരുന്ന ബഹ്‌റൈനികൾ, നിലവിലെ പ്രാദേശിക അനിശ്ചിതാവസ്ഥയെത്തുടർന്ന് യാത്രകൾ ഒഴിവാക്കുകയോ അയൽരാജ്യങ്ങളെ തിരഞ്ഞെടുക്കുകയോ ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
തുർക്കി, ലണ്ടൻ, തായ്‌ലൻഡ്, ഈജിപ്ത്, ജോർജിയ തുടങ്ങിയ രാജ്യങ്ങളായിരുന്നു സാധാരണയായി ബഹ്‌റൈനികളുടെ പ്രിയപ്പെട്ട ഈദ് ഡെസ്റ്റിനേഷനുകൾ. എന്നാൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതും മേഖലയിലെ സംഘർഷാവസ്ഥയും ട്രാവൽ ഏജൻസികൾക്ക് വലിയ തിരിച്ചടിയായി. വിമാനത്താവളം വീണ്ടും തുറന്നാലും അവസാന നിമിഷം വിമാനങ്ങൾ റദ്ദാക്കപ്പെടുമോ എന്ന ഭീതി കാരണം പലരും ബുക്കിങ്ങുകളിൽ നിന്ന് പിന്മാറുകയാണ്. വിദേശയാത്രകൾക്ക് തടസ്സം നേരിട്ടതോടെ അയൽരാജ്യങ്ങളിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ പലരും താൽപ്പര്യം പ്രകടിപ്പിക്കുന്നതായും വിവരമുണ്ട്. മദീനയിലേക്കും മക്കത്തേക്കും റോഡ് മാർഗം തീർത്ഥാടനത്തിന് പോകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. ഇറാഖിലെ കർബലയിലേക്കും കുവൈത്തിലേക്കും ബസ് മാർഗമുള്ള യാത്രകൾക്ക് ട്രാവൽ ഏജൻസികൾ പാക്കേജുകൾ ഒരുക്കുന്നുണ്ട്.
യാത്രകൾ പൂർണ്ണമായും ഒഴിവാക്കി ഇത്തവണ ബഹ്‌റൈനിൽ തന്നെ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചവരും കുറവല്ല. സുരക്ഷയും അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് വീടുകളിൽ ഒത്തുചേരുന്നതിനും പ്രാദേശികമായി ആഘോഷിക്കുന്നതിനുമാണ് പലരും മുൻഗണന നൽകുന്നത്. ചുരുക്കത്തിൽ, ദൂരദേശങ്ങളിലേക്കുള്ള വിമാനയാത്രകളിൽ നിന്ന് മാറി, ഹൃദയത്തോട് ചേർന്നുള്ള ലളിതമായ ആഘോഷങ്ങളിലേക്ക് ബഹ്‌റൈനിലെ പെരുന്നാൾ കാഴ്ചകൾ മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

