രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല
text_fieldsസിവിൽ ഡിഫൻസ് കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയ ആഭ്യന്തര മന്ത്രിയെ സ്വീകരിക്കുന്നു
മനാമ: രാജ്യത്തെ ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിലെ സജ്ജീകരണങ്ങളും കാര്യക്ഷമതയും വിലയിരുത്താൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സന്ദർശിച്ചു. ആക്രമണങ്ങളിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളും സിവിലിയൻ കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനും തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങൾ നേരിടുന്നതിനും പ്രൊഫഷണലായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും അഭിവാദ്യങ്ങൾ അദ്ദേഹം സേനാംഗങ്ങളെ അറിയിച്ചു.
ആക്രമണം ഉണ്ടായ ആദ്യ ദിവസം മുതൽ ജീവനും സ്വത്തും സംരക്ഷിക്കാൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും കാണിച്ച അർപ്പണബോധം സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകിയത്. ട്രാഫിക് ഡയറക്ടറേറ്റ്, നാഷണൽ ആംബുലൻസ് എന്നിവയുമായി ചേർന്ന് സിവിൽ ഡിഫൻസ് നടത്തിയ പ്രവർത്തനങ്ങൾ ഉയർന്ന കാര്യക്ഷമത പ്രകടമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ സേവിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിലും സാധാരണ സമയങ്ങളിലും ബഹ്‌റൈൻ പോലീസ് തങ്ങളിൽ അർപ്പിതമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം തന്നെ രാജ്യത്തെ പൗരന്മാരും താമസക്കാരും സന്നദ്ധപ്രവർത്തകരും അടിയന്തര സാഹചര്യങ്ങളിൽ നൽകിയ പിന്തുണയെ മന്ത്രി പ്രത്യേകം പരാമർശിച്ചു. രാജ്യത്തിന്‍റ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സിവിൽ ഡിഫൻസ് ഡയറക്ടർ ജനറലിനും പോലീസ് ചീഫിനും അവരുടെ മേൽനോട്ടത്തിനും മാർഗനിർദേശങ്ങൾക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

