കാരുണ്യത്തിെൻറ നേർച്ചരാവുകൾ
text_fieldsമനാമ: ഒന്നര ദശകത്തോടടുക്കുന്ന പ്രവാസത്തിൽ മഹാമാരിക്കാലത്തിെൻറ എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്ന അവസ്ഥയിലാണ് വീണ്ടും പുണ്യ റമദാൻ കാലം വന്നണയുന്നത്. കാരുണ്യത്തിെൻറയും കരുതലിെൻറയും നന്മയാണ് റമദാെൻറ രാപ്പകലുകളെ ധന്യമാക്കുന്നത്.
ബാല്യ കൗമാര കാലങ്ങളിൽ നാട്ടിലെ നോേമ്പാർമകൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. നാനാജാതി മതസ്ഥർ തിങ്ങി ജീവിക്കുന്ന ഞങ്ങളുടെ ഇരിങ്ങൽ ദേശം നോമ്പുകാലത്തും സാഹോദര്യത്തിെൻറയും സഹജീവിസ്നേഹത്തിെൻറയും മാതൃകഭൂമിയാണ്.
എെൻറ നോമ്പോർമകളിൽ കൂട്ടുകാരുമൊത്ത് സ്ഥിരമായി പോവാറുള്ള അതിപുരാതന പള്ളിയായ ഷേക്കുംതാഴ മഖാം മസ്ജിദ് നിറഞ്ഞുനിൽക്കുന്നു. വീട്ടിൽനിന്ന് ഏതാനും വാര അകലെയുള്ള പള്ളി നോമ്പുകാലങ്ങളിലാണ് പതിവിൽ കൂടുതൽ സജീവമാകുന്നത്. നോമ്പ് മുഴുവൻ ഈ പള്ളിയിലേക്ക് പ്രദേശത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്ഷണം നേർച്ചയായി എത്തും.
തറാവീഹ് നമസ്കാരശേഷം പള്ളിയുടെ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന നാട്ടുമാവിെൻറ ചുവട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം പ്രാർഥനപൂർവം കഴിക്കുന്നത് വല്ലാത്തൊരു അനുഭവമാണ്. മിക്കദിവസങ്ങളിലും സമീപ വീടുകളിലുള്ള സഹോദര സമുദായ സുഹൃത്തുക്കളും പങ്കുകൊള്ളാറുണ്ടായിരുന്നു.
റെയിൽ പാളത്തിനു സമീപത്തെ പള്ളിയുടെ കിഴക്കു ഭാഗത്ത് ധാരാളം അന്തർസംസ്ഥാന നാടോടി തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഈ നേർച്ച ഭക്ഷണത്തിെൻറ നല്ലൊരു പങ്ക് അവർക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. പകൽ വെയിലേറ്റ് തളർന്ന അവരുടെ മുഖം അപ്പോൾ നന്ദിയോടെ പ്രകാശിക്കും. മണ്ണെണ്ണ വിളക്കിെൻറ അരണ്ട വെളിച്ചമുള്ള അവരുടെ ഷെഡുകളിൽ റമദാെൻറ കാരുണ്യത്തിെൻറ പൊലിമ പ്രഭ പരത്തുന്നതായി തോന്നാറുണ്ട്.
അളവില്ലാത്ത കാരുണ്യവും നന്മയും മറയില്ലാതെ സഹജീവികളിൽ പങ്കുവെക്കപ്പെടുമ്പോഴാണ് റമദാൻ മാസത്തിെൻറ പുണ്യം സാർഥകമാവുന്നത്. ഭാഷ ദേശാന്തരങ്ങൾക്കതീതമായി സർവമത സാഹോദര്യത്തിെൻറ പ്രവാസഭൂമിയിൽ ജീവിതത്തിന് നിറംനൽകാൻ ശ്രമിക്കുമ്പോൾ നാട്ടിലെ ദീപ്തമായ പഴയ നോമ്പോർമകൾ എന്നും ഉൾക്കരുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.