പുതിയ കോവിഡ് നിബന്ധനകൾ: പുനഃപരിശോധിക്കണം –കേരളീയ സമാജം
text_fieldsമനാമ: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പും നാട്ടിലെ വിമാനത്താവളത്തിൽവെച്ചും രണ്ട് കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന കേന്ദ്രസർക്കാറിെൻറ പുതിയ നിബന്ധന പുനഃപരിശോധിക്കണമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച നിവേദനത്തിൽ അഭ്യർഥിച്ചു.
72 മണിക്കൂറിനുള്ളിൽ രണ്ട് കോവിഡ് ടെസ്റ്റിെൻറ ചെലവ് താങ്ങാൻ മിക്ക പ്രവാസികൾക്കും കഴിയില്ല. ഇതിനകം തന്നെ പലവിധ സാമ്പത്തിക പ്രയാസങ്ങളിൽപ്പെട്ട് വലയുന്ന പ്രവാസികൾക്ക് അധിക ബാധ്യതയുണ്ടാകുന്നതാണ് പുതിയ നിബന്ധന. അതിനാൽ, തീരുമാനം പുനഃപരിശോധിച്ച് ഒരു ടെസ്റ്റ് മാത്രം നിർബന്ധമാക്കണം. മിഡിൽ ഇൗസ്റ്റിൽനിന്ന് വരുന്ന യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടു. മിക്ക പ്രവാസികളും ഇതിനകം തന്നെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. അതിനാൽ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി വരുന്നവരെ നിർബന്ധിത ക്വാറൻറീനിൽനിന്ന് ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബി.കെ.എസ്.എഫ് നിവേദനം നൽകി
മനാമ: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ കോവിഡ് നിബന്ധനകൾ പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) പ്രസ്താവനയിൽ പറഞ്ഞു. വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റിവ് സർട്ടിഫിക്കറ്റിന് പുറമെ നാട്ടിൽ എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം വീണ്ടും ടെസ്റ്റ് നടത്തണമെന്നാണ് പുതിയ മാർഗനിർദേശം. വിമാന യാത്രാനിരക്ക് ഏതാണ്ട് ഇരട്ടിയോളം വർധനവുള്ള സമയത്താണ് കോവിഡ് ടെസ്റ്റ് നിമിത്തം ഏഴായിരത്തോളം രൂപയുടെ അധികബാധ്യത പ്രവാസികളെ അടിച്ചേൽപിക്കുന്നത്.
നാട്ടിലുള്ള രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് മേഖലയിൽ കോവിഡ് രോഗികൾ ഏറെ കുറവാണ്. മാത്രമല്ല, നാട്ടിൽ ഒരുവിധ നിയമങ്ങളും പാലിക്കാതെയുള്ള കൂടിച്ചേരലുകളും നിർബാധം തുടരുകയാണ്. കോവിഡ് രോഗികൾ താരതമ്യേന കുറവുള്ള ഗൾഫിൽനിന്ന് യാത്ര ചെയ്യുന്നതിന് കേന്ദ്രസർക്കാർ ഇപ്പോൾ പുറപ്പെടുവിച്ച മാർഗനിർദേശം അടിയന്തരമായി പിൻവലിക്കണം. പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന ഇത്തരം നിബന്ധനകൾക്കെതിരെ മലയാളികൾ ഒന്നടങ്കം പ്രതിഷേധിക്കണം. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകിയതായും ബി.കെ.എസ്.എഫ് അറിയിച്ചു.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രതിഷേധിച്ചു
മനാമ: പ്രവാസികളുടെ നടുവൊടിക്കുന്ന കോവിഡ് പരിശോധനകളും ക്വാറൻറീൻ നിയമങ്ങളും കേന്ദ്ര സംസ്ഥാന സർക്കാറുകൾ പുനഃപരിശോധിക്കണമെന്ന് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. ജോലി നഷ്ടമായും വിവിധ സാമ്പത്തിക പ്രശ്നങ്ങളാലും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു തിരിച്ചടിയാണ് പുതിയ നിബന്ധനകൾ. പ്രവാസികൾ യാത്ര ചെയ്യുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് നാട്ടിൽ എത്തുന്നത്.വീണ്ടും എയർപോർട്ടിൽ നടത്തുന്ന കോവിഡ് പരിശോധന പ്രവാസികൾക്ക് താങ്ങാൻ കഴിയാത്തതാണ്.
നാട്ടിലെ എയർപോർട്ടിലെ കോവിഡ് ടെസ്റ്റ് സൗജന്യമാക്കുക, 12 വയസ്സിന് താഴെയുള്ള കുട്ടികളെ കോവിഡ് ടെസ്റ്റിൽനിന്നും ഒഴിവാക്കുക, കോവിഡ് ടെസ്റ്റിൽ നെഗറ്റിവ് ആകുന്നവരെ ക്വാറൻറീനിൽനിന്ന് ഒഴിവാക്കുക, വാക്സിനേഷൻ എടുത്ത് സർട്ടിഫിക്കറ്റുമായി വരുന്നവർക്കു കോവിഡ് ടെസ്റ്റും ക്വാറൻറീനും ഒഴിവാക്കുക എന്നീ ആവശ്യങ്ങളും അസോസിയേഷൻ ഭാരവാഹികൾ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.