എന്റെ പന്തുകളി കാലത്തെ യാത്ര
text_fieldsപണ്ടൊക്കെ വേൾഡ് കപ്പ് വന്നെത്തിയാൽ പിന്നെ വീടുകൾ ഉത്സവപ്പറമ്പുകളാകും. കളി കാണാൻ വേണ്ടി മാത്രം കൂട്ടുകാരുമൊത്ത് ഒരു വീട്ടിൽ ഒത്തുചേരുന്ന ആ കാലം എത്ര മനോഹരമായിരുന്നു! കളിയുടെ സമയം പുലർച്ചെയാണെങ്കിൽ പോലും ആർക്കും ഒരു മടിയുമില്ലായിരുന്നു. അലാറം വെച്ച് എല്ലാവരും എഴുന്നേറ്റ് നേരെ കളി കാണുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് പായും. ചില ദിവസങ്ങളിൽ ഉറക്കത്തിന്റെ ആലസ്യം കാരണം കളി തുടങ്ങുന്നത് മിസ്സായിട്ടുണ്ടാകാം, എങ്കിലും കളിയുടെ അവസാന നിമിഷങ്ങളെങ്കിലും കാണാൻ ശ്രമിക്കും.
ഇഷ്ടപ്പെട്ട ടീമുകൾ ഗോൾ അടിക്കുമ്പോഴുള്ള ആ ആരവവും, നാട്ടിലെ ആ ഹരവും പ്രവാസ ലോകത്ത് ഒരിക്കലും കിട്ടില്ലെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. കഴിഞ്ഞവർഷം അർജന്റീന കപ്പ് ഉയർത്തുന്നതിന് തൊട്ടുമുമ്പ് സുഹൃത്തുക്കൾക്കൊപ്പം ബിരിയാണി വെച്ച് വിളമ്പിയ ആ നിമിഷങ്ങൾ ഇന്നും മനസ്സിലുണ്ട്. എന്നാൽ, അതെല്ലാം ഇന്ന് വെറും ഓർമ്മകൾ മാത്രമായി മാറുകയാണ്.
ഇന്ന് എല്ലാവരും തങ്ങളുടെ ജീവിതത്തിലെ ഒറ്റപ്പെട്ട സ്ക്രീനുകളിലേക്ക് ഒതുങ്ങിപ്പോയിരിക്കുന്നു. പഴയ ആ ആവേശം എവിടെയോ ചോർന്നു പോയത് പോലെ എനിക്ക് തോന്നാറുണ്ട്. അത് എന്റെ മാത്രം തോന്നലാണോ അതോ പ്രവാസത്തിന്റെ കയ്പ്പുള്ള യാഥാർത്ഥ്യമാണോ എന്നറിയില്ല. പ്രവാസ ജീവിതത്തിൽ കളിയുടെ സമയം പലപ്പോഴും ഡ്യൂട്ടിയുമായി ഒത്തുപോകില്ല.
നേരത്തെയുള്ള കളികൾ മാത്രം പരമാവധി കാണാൻ സാധിക്കും, ബാക്കിയുള്ളവ ജോലിയുടെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെടുന്നു. ഇതൊക്കെ തന്നെയാണ് ഓരോ പ്രവാസിയുടെയും ജീവിതത്തിലെ 'പന്തുകളി'. ജോലിസ്ഥലത്തും ജീവിതത്തിലും വലിയ പോരാട്ടങ്ങൾ നടത്തുമ്പോഴും, മനസ്സിലെവിടെയോ ആ പഴയ സൗഹൃദങ്ങളുടെയും ആവേശത്തിന്റെയും ഒരു കൊച്ചു ലോകം ഓരോ പ്രവാസിയും സൂക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

