ബഹ്റൈനിൽ മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർക്ക് കടിഞ്ഞാണിടാൻ സർക്കാർ
text_fieldsഡെലിവറി ജോലിയിലേർപ്പെട്ടിരിക്കുന്ന മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർ
മനാമ: അശ്രദ്ധമായി റോഡുകളിലും ട്രാഫിക്കിലും സഞ്ചരിക്കുന്ന ഡെലിവറി ഡ്രൈവർമാർക്കെതിരെ നിയമം കർശനമാക്കാൻ നിർദേശം. നിരന്തരമായി ഇവർ നിയമംലംഘിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ഡോ. മറിയം അൽ ദഈനാണ് നിർദേശം പാർലമെന്റിലുന്നയിച്ചത്.
എം.പി ഹസൻ ബുഖമ്മാസ് അധ്യക്ഷനായ പാർലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഏകകണ്ഠമായി അംഗീകരിച്ച ശിപാർശ ചൊവ്വാഴ്ച പാർലമെന്റ് പ്രതിവാര സമ്മേളനത്തിൽ ചർച്ചക്ക് വെക്കുകയും വോട്ടിനായി അഭ്യർഥിക്കുകയും ചെയ്യും.
മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർ പലപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് വാഹനമോടിക്കുന്നത്. നടപ്പാതകളും മറ്റു ഇടവഴികളും ഇവർ വാഹനമോടിക്കാനായി ഉപയോഗിക്കുന്നു. ഇത് പൊതുസുരക്ഷയെയും കാൽനടയാത്രക്കാരുടെ ജീവനെയും ബാധിക്കുന്നതായും ഡോ. അൽ മറിയം അൽ ദഈൻ പറഞ്ഞു. കൂടാതെ ഓർഡർ ചെയ്യപ്പെടുന്ന ഭക്ഷണങ്ങൾ ഇത്തരം ഡ്രൈവർമാരിൽ ചിലർ തുറന്ന് കഴിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവണതകൾക്കെതിരെയും നിയമം കർശനമാക്കണമെന്നും ഫുഡ് ഡെലിവറി സംവിധാനത്തിൽ പ്രഫഷനലിസം കൊണ്ടുവരണമെന്നും നിർദേശത്തിലുണ്ട്.
രാജ്യത്തെ ഡെലിവറി കമ്പനികളെ ഫുഡ് മോണിറ്ററിങ് മാനുവലിലും ബോധവത്കരണ കാമ്പയിനുകളിലും മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തണമെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഡെലിവറി ലൈസൻസിങ് സമയത്ത് ഇത്തരം നിർദേശങ്ങൾ ബന്ധപ്പെട്ട് അധികാരികൾ വഴി നൽകാൻ ഞങ്ങൾ പ്രതിജ്ഞാബന്ധരാണെന്ന് ഡോ. അൽ സയ്യിദ് പറഞ്ഞു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ കണക്കുകൾ പ്രകാരം 2023ൽ 4188 ഡെലിവറി ഡ്രൈവർമാരുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2022ൽ 3932ഉം, 2021ൽ 3227ഉം 2020ൽ 2378 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. 2023 ൽ മാത്രം 364 മോട്ടോർ സൈക്കിളുകൾ ഗുരുതര നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കണ്ടുകെട്ടിയിട്ടുണ്ട്.
അനുദിനം വർധിച്ചുവരുന്ന ഇത്തരം തെറ്റുകൾ ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. ഗതാഗത നിയമങ്ങളെക്കുറിച്ചും സുരക്ഷിതമായ ഡ്രൈവിങ് രീതികളെക്കുറിച്ചും ഡെലിവറി ഡ്രൈവർമാരെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള റൈഡ് സേഫ് കാമ്പയിനുകളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ശൈഖ് റാശിദ് എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

