മന്ത്രി ഹുമൈദാൻ പമ്പാവാസൻ നായരെ സ്വീകരിച്ചു
text_fieldsമനാമ: അമാദ് ഗ്രൂപ് ഓഫ് കമ്പനി എക്സിക്യൂട്ടിവ് ചെയർമാൻ പമ്പാവാസൻ നായരെ തൊഴിൽ, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സ്വീകരിച്ചു.
ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അസ്കോൺ കൺട്രോൾ കമ്പനിയുടെ ഫാക്ടറി സമുച്ചയം ബഹ്റൈനിൽ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. തദ്ദേശീയ തൊഴിൽശക്തിക്ക് മുഖ്യ പരിഗണന നൽകുമെന്ന് പമ്പാവാസൻ നായർ പറഞ്ഞു.
ബഹ്റൈനിൽ നിക്ഷേപമിറക്കുന്നതിനും കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശ നിക്ഷേപം ആകർഷിക്കാനും അതുവഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം നൽകുന്നതിനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപനങ്ങൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുന്നതിന് ബഹ്റൈൻ ഒരുക്കമാണ്. കഴിവുള്ള സ്വദേശികൾക്ക് മികച്ച അവസരമൊരുക്കാനും ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
കഴിവുറ്റ തൊഴിലന്വേഷകരെ വളർത്തിയെടുക്കുന്നതിന് മികച്ച പരിശീലനമാണ് മന്ത്രാലയം നൽകിക്കൊണ്ടിരിക്കുന്നത്.
തൊഴിൽ വിപണിയിൽ അവരെ ലഭ്യമാക്കുകയും മാന്യമായ വേതനം ലഭിക്കുകയും ചെയ്യുന്നതിനും അവസരമൊരുക്കുന്നുണ്ട്. സ്വകാര്യ മേഖല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും വലിയ പങ്കുവഹിക്കുന്നതായും മന്ത്രി പറഞ്ഞു. ബഹ്റൈനിൽ നിക്ഷേപമിറക്കുന്നതിനുള്ള സാധ്യത ഏറെയുള്ളതായി പമ്പാവാസൻ നായർ പറഞ്ഞു.
കഴിവുറ്റ തൊഴിലാളികളെ എളുപ്പത്തിൽ ലഭിക്കുന്നത് അനുകൂല ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമാദ് ഗ്രൂപ്പിന് നാല് കമ്പനികളിലായി സ്വദേശികളും വിദേശികളുമായി 150 ഓളം തൊഴിലാളികളുണ്ട്. സൗദി അറേബ്യയിൽ നാല് കമ്പനികളായി 250 ലധികം ജീവക്കാരുമുണ്ട്. ബഹ്റൈനിലെ ഏക അംഗീകൃത പാനൽ നിർമാണ കമ്പനിയായ അസ്കോൺ പ്രവാസിയുടെ അധീനതയിലുള്ള ബഹ്റൈനിലെ ആദ്യ സ്വിച്ച് ഗിയർ കമ്പനിയെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.