'അയാളുടെ കരച്ചിൽ കണ്ടപ്പോൾ ‘ചെറിയൊരു കുടുംബ കലഹം പോലും എന്തിനാണ് ആത്മഹത്യകളിലേക്ക് പോകുന്നതെന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു..'
text_fieldsബഹ്റൈനിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിനിയായ ഒരു സ്ത്രീയുടെ മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,
“കഴിഞ്ഞ രാത്രി എനിക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു. സുഹൃത്തുക്കളായ അനീഷ് വർഗീസും രാജ പാണ്ഡ്യനും വിളിച്ചറിയിച്ചതനുസരിച്ചാണ് ആ വാർത്ത ഞാൻ അറിയുന്നത്. തമിഴ്‌നാട് ട്രിച്ചി സ്വദേശിനിയായ ഒരു യുവതി കഴിഞ്ഞ നാലാം തീയതി ബഹ്‌റൈനിലെ മാഹൂസിൽ വെച്ച് മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കുളിപ്പിച്ച് വസ്ത്രം ധരിപ്പിക്കാൻ രണ്ട് സ്ത്രീകളെ ആവശ്യമുണ്ടായിരുന്നു. രാത്രി ഒമ്പത് മണിയോടെയായിരുന്നു ആ ഫോൺ കോൾ.
കുടുംബത്തോടൊപ്പം പുറത്തായിരുന്ന ഞാൻ ഉടൻ തന്നെ മടങ്ങി. കൂടെ പ്രതിഭ രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാറുമുണ്ടായിരുന്നു. ഞങ്ങൾ കാത്തുനിൽക്കുമ്പോൾ വളരെ വേഗത്തിൽ ഒരു കാർ ഞങ്ങൾക്ക് മുന്നിൽ വന്നുനിന്നു. അതിൽ നിന്നിറങ്ങിയ രണ്ടുപേരുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത മാനസിക വേദനയുണ്ടായിരുന്നു. സംസാരിച്ചപ്പോൾ അതൊരു ഭർത്താവിൻ്റെ നോവുന്ന വാക്കുകളായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മാഹൂസിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത ആ യുവതിയുടെ ഭർത്താവ്. അദ്ദേഹം കൊണ്ടുവന്ന വസ്ത്രങ്ങൾ ഞങ്ങൾ വാങ്ങി ആശ്വസിപ്പിച്ച് പറഞ്ഞയച്ചു. രാവിലെ എട്ടു മണിയാകുമ്പോൾ മോർച്ചറിയിൽ എത്തിയാൽ മതിയെന്നും, എല്ലാം ഭംഗിയായി തയ്യാറാക്കി വെക്കാമെന്നും ഉറപ്പുനൽകിയെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ പരിഭ്രമം മാറുന്നില്ലെന്ന് എനിക്ക് മനസ്സിലായി.
രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിട്ടും പത്തോളം തവണ അദ്ദേഹം വിളിച്ചു. പറഞ്ഞത് നടക്കുമോ എന്ന ആശങ്ക അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. പുലർച്ചെ 3.50-ന് വീണ്ടും വിളിച്ചു. ആ സമയത്ത് കൂടെയുണ്ടായിരുന്ന നാച്ചി എന്നോട് പറഞ്ഞു, "അദ്ദേഹം അനുഭവിക്കുന്ന പ്രയാസം കൊണ്ടല്ലേ വിളിക്കുന്നത്, ദേഷ്യപ്പെടരുത്, ആശ്വസിപ്പിക്കൂ" എന്ന്.
പിറ്റേന്ന് പുലർച്ചെ അഞ്ചു മണിക്ക് തന്നെ പ്രതിഭ ഹെൽപ്പ് ലൈനിലെ രണ്ട് വനിതാ പ്രവർത്തകരെയും കൂട്ടി ഞങ്ങൾ മോർച്ചറിയിലെത്തി. മൃതദേഹം കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. എട്ടു മണിക്ക് ഭർത്താവ് എത്തി. രണ്ട് ചെറിയ മക്കളുമായിട്ടാണ് അദ്ദേഹം വന്നത്. ഇന്നലെ ഏൽപ്പിച്ച വസ്ത്രങ്ങൾ കൂടാതെ, അവൾ എന്നും ഉപയോഗിച്ചിരുന്ന ഒരു പുതപ്പും തലയണയും അദ്ദേഹം കൊണ്ടുവന്നിരുന്നു. വിമാനം കുലുങ്ങുമ്പോൾ അവൾ അറിയരുത് എന്നാണ് അയാൾ നിഷ്കളങ്കമായി മറുപടി പറഞ്ഞത്. മൃതദേഹം ബോക്സിലാക്കി വെച്ചപ്പോൾ, ആ ചെറിയ മക്കളെയും ചേർത്തുപിടിച്ച് തകർന്നു കരയുന്ന ആ മനുഷ്യനെ കണ്ടപ്പോൾ, മനസ്സ് ഒന്ന് പിടഞ്ഞു. ‘ചെറിയൊരു കുടുംബ കലഹം പോലും എന്തിനാണ് ആത്മഹത്യകളിലേക്ക് പോകുന്നതെന്ന ചിന്ത ആ സമയം എന്നെ വല്ലാതെ വേദനിപ്പിച്ചു’.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട എന്റെ പ്രവാസ ജീവിതത്തിൽ ഒരുപാട് മരണങ്ങളും വേദനകളും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. വ്യക്തിപരമായ വിഷമങ്ങളും തൊഴിൽ സമ്മർദ്ദങ്ങളും സാമ്പത്തിക ബാധ്യതകളും ഏറിയ പങ്കും പ്രവാസികളെ വരിഞ്ഞുമുറുക്കുന്നുണ്ട്. ചെറിയ തർക്കങ്ങൾ പോലും സംസാരിച്ച് പരിഹരിക്കാനുള്ള മനോഭാവം ദമ്പതിമാർക്കിടയിൽ കുറയുന്നു. തങ്ങളുടെ സാമ്പത്തിക അവസ്ഥ മക്കളെ പോലും ബോധ്യപ്പെടുത്താൻ പലർക്കും കഴിയുന്നില്ല.
സോഷ്യൽ മീഡിയയിലെ വ്യാജമായ ജീവിതരീതികളും അനുകരണഭ്രമവും സാധാരണ കുടുംബങ്ങളെ വല്ലാതെ അപകർഷതാബോധത്തിലേക്ക് തള്ളിയിടുന്നുണ്ട്. സാമൂഹിക കൂട്ടായ്മകളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രവണതയും ഏറിവരികയാണ്. ഇതൊന്നുമല്ല യഥാർത്ഥ ജീവിതമെന്ന് ഓരോരുത്തരും തിരിച്ചറിയണം. ജീവിതത്തിലെ പ്രതിസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം.
ഇത്തരം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യരെ കേൾക്കാനും, അവരെ ചേർത്തുപിടിക്കാനും സഹജീവികളായ നമുക്ക് സാധിക്കണം. നിസ്സാര കാര്യങ്ങൾക്ക് പോലും ജീവൻ കളയുന്നവരുടെ മനോനില മനസ്സിലാക്കി, അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പ്രവാസി സംഘടനകളും സുഹൃത്തുക്കളും ചേർന്ന് ഒരു വലിയ അവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

