ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള ഇറക്കുമതിയിൽ വൻ വർധന
text_fieldsമനാമ: ബഹ്റൈനിലേക്കുള്ള ഇറക്കുമതിയിൽ വൻ നേട്ടവുമായി ഇന്ത്യ. 2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് ബഹ്‌റൈൻ ഇറക്കുമതി ചെയ്തത് 111.19 ദശലക്ഷം ബഹ്‌റൈൻ ദീനാർ മൂല്യമുള്ള ചരക്കുകൾ. ആകെ 282 ദശലക്ഷം കിലോയിലധികം ഭാരമുള്ള ചരക്കുകളാണ് ഈ കാലയളവിൽ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലെത്തിയത്.
അലുമിനിയം ഉൽപ്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ അലുമിനയാണ് മൂല്യത്തിലും തൂക്കത്തിലും മുന്നിട്ടുനിൽക്കുന്നത്. 11.86 ദശലക്ഷം ദീനാർ മൂല്യമുള്ള 67.2 ദശലക്ഷം കിലോ അലുമിനയാണ് ബഹ്‌റൈൻ ഇറക്കുമതി ചെയ്തത്. അസംസ്‌കൃത അലുമിനിയമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 6.16 ദശലക്ഷം ദീനാർ മൂല്യമുള്ള 4.87 ദശലക്ഷം കിലോ അസംസ്‌കൃത അലുമിനിയവും, 6.12 ദശലക്ഷം ദീനാർ മൂല്യമുള്ള 4.74 ദശലക്ഷം കിലോ അലുമിനിയം വയറുകളും ഇക്കാലയളവിൽ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലെത്തി.
ഇവക്ക് പുറമെ സംസ്കരിച്ച ഇരുമ്പ്, ഉരുക്ക് ഉൽപ്പന്നങ്ങൾ, ശീതീകരിച്ച എല്ലില്ലാത്ത ഇറച്ചി, കാസ്റ്റ് അയൺ പൈപ്പുകൾ, ട്യൂബുകൾ എന്നിവയും എത്തിച്ചിട്ടുണ്ട്. തൂക്കവുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ്ണാഭരണങ്ങളുടെ ഉയർന്ന മൂല്യം ശ്രദ്ധേയമാണ്. 1.86 ദശലക്ഷം ദീനാർ മൂല്യമുള്ള വെറും 46 കിലോ സ്വർണ്ണാഭരണങ്ങളാണ് ഇന്ത്യയിൽ നിന്ന് എത്തിയത്. കൂടാതെ മെഡിക്കൽ ഉൽപ്പന്നങ്ങൾ, 1,501സിസി മുതൽ 3,000സിസി വരെ എഞ്ചിൻ ശേഷിയുള്ള പ്രൈവറ്റ് കാറുകൾ എന്നിവയും ഇറക്കുമതി ചെയ്തവയിൽ പെടുന്നുണ്ട്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമായി തുടരുന്നു എന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

