ബഹ്‌റൈനിൽ കമ്പനികളിൽ സ്വദേശിവത്കരണ ക്വാട്ട നിർബന്ധം
text_fieldsമനാമ: ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശി പൗരന്മാർക്ക് തൊഴിൽ നൽകുന്നത് നിർബന്ധമാണെന്ന് തൊഴിൽ മന്ത്രാലയം വീണ്ടും വ്യക്തമാക്കി. ഓരോ വ്യവസായ മേഖലയുടെയും സ്വഭാവം, ലഭ്യമായ ബഹ്‌റൈനി ഉദ്യോഗാർത്ഥികളുടെ എണ്ണം എന്നിവ കണക്കിലെടുത്താണ് നിലവിൽ ഓരോ മേഖലയ്ക്കും പ്രത്യേക സ്വദേശിവൽക്കരണ ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്. പാർലമെന്റ് അംഗം മുനീർ സുറൂറിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് തൊഴിൽ മന്ത്രി യൂസഫ് ഖലഫ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ മേഖലകളിലെ സ്വദേശിവൽക്കരണ നിരക്കുകൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഓട്ടോമേറ്റഡ് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയാണ് ഇത് ട്രാക്ക് ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. സ്വദേശിവൽക്കരണ ക്വാട്ട കൃത്യമായി പാലിക്കാത്ത കമ്പനികൾക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആവശ്യമായ ബഹ്‌റൈനി ജീവനക്കാരുടെ അനുപാതം നിലനിർത്താത്ത കമ്പനികളിൽ നിന്ന്, അവർ അപേക്ഷിക്കുന്ന ഓരോ വിദേശി വർക്ക് പെർമിറ്റിനും 500 ബഹ്‌റൈനി ദിനാർ വീതം അധിക ഫീസ് ഈടാക്കും. ഇതിനുപുറമെ, ഗവൺമെന്റ് ടെൻഡറുകളിൽ പങ്കെടുക്കണമെങ്കിലും കമ്പനികൾ നിശ്ചിത സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിച്ചിരിക്കണം എന്നത് നിർബന്ധമാണ്.
തൊഴിൽ വിപണിയിൽ സ്വദേശി പ്രതിഭകളുടെ മത്സരക്ഷമത വർദ്ധിച്ചതിന്റെ ഫലമായി ചില സ്ഥാപനങ്ങളിൽ ബഹ്‌റൈനി ജീവനക്കാരുടെ നിരക്ക് 80 മുതൽ 90 ശതമാനം വരെ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അഞ്ച് വിദേശ തൊഴിലാളികൾ വരെ മാത്രമുള്ള ചെറുകിട സ്ഥാപനങ്ങൾ, ഭാവിയിൽ കൂടുതൽ വിദേശ തൊഴിലാളികൾക്കായി അപേക്ഷിക്കുമ്പോൾ മാത്രമേ ഈ സ്വദേശിവൽക്കരണ നിബന്ധനകൾ ബാധകമാകൂ. സ്വദേശികളെ ജോലിക്ക് എടുക്കുന്നത് തൊഴിലുടമകൾക്ക് കൂടുതൽ ആകർഷകമാക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കുന്ന ശമ്പള സബ്‌സിഡി പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതി പ്രകാരം ആദ്യ വർഷത്തിൽ ശമ്പളത്തിന്റെ 70 ശതമാനവും, രണ്ടാം വർഷത്തിൽ 50 ശതമാനവും, മൂന്നാം വർഷത്തിൽ 30 ശതമാനവും സാമ്പത്തിക സഹായമായി സർക്കാർ നൽകും. ഇതിനായുള്ള ശമ്പള പരിധി സർവ്വകലാശാലാ ബിരുദധാരികൾക്ക് 800 ദിനാറായും, ഡിപ്ലോമയുള്ളവർക്ക് 600 ദിനാറായും, ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവർക്കും അതിൽ താഴെയുള്ളവർക്കും 450 ദിനാറായും ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

