മനാമ സേക്രഡ് ഹാർട്ട് ചർച്ച് വികാരിയൽ തീർത്ഥാടന കേന്ദ്രമാകും
text_fieldsസേക്രഡ് ഹാർട്ട് കാത്തലിക് ചർച്ചിന്‍റെ 85-ാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽനിന്ന്
മനാമ: യെമൻ ഒഴികെയുള്ള അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ചിനെ 85-ാം വാർഷികത്തിൽ യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയൽ ദേവാലയം' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുമെന്ന് ചർച്ച് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ സന്ദർഭത്തെ അനുസ്മരിക്കുന്ന പൊണ്ടിഫിക്കൽ കുർബാനയിൽ നവംബർ എട്ടിന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ് ആൽഡോ ബെരാർഡി ഒ.എസ്.എസ്.ടി. അർപ്പിക്കും.
1939ൽ ബഹ്റൈനിലെ അമീറും ഇന്നത്തെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മുത്തച്ഛനുമായ ശൈഖ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കത്തോലിക്കാ പള്ളി നിർമിക്കാൻ സ്ഥലം നൽകിയതോടെയാണ് ചർച്ച് സ്ഥാപിതമാത്. മതങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സംഭാഷണത്തിന്റെയും പ്രതീകമായി ഇത് തുടരുന്നു. ഇതിനെത്തെത്തുടർന്ന് കപ്പൂച്ചിൻ ബിഷപ്പും അറേബ്യയിലെ അപ്പസ്തോലിക് വികാരിയുമായ മോൺസിഞ്ഞോർ ജിയോവന്നി ബാറ്റിസ്റ്റ തിരിന്നാൻസി, ഇറ്റലിയിലെ ടസ്‌കാനിയിൽ നിന്നുള്ള കപ്പൂച്ചിൻ വംശജനായ ഫാ. ലൂയിജി മഗ്ലിയാക്കാനിയെ പള്ളി പണിയാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചു. 1939 ജൂൺ 9ന് ശിലാസ്ഥാപനം നടത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ പള്ളിയുടെയും ഒരു ചെറിയ സ്കൂളിന്റെയും നിർമാണം പൂർത്തിയായി. 1939ലെ ക്രിസ്മസ് രാവിൽ ആദ്യമായി പള്ളിമണികൾ മുഴങ്ങി.
ഇടവക അതിന്റെ 85-ാം വാർഷികം ആഘോഷിക്കുമ്പോൾ വികാരിയൽ ദേവാലയമായി അതിന്റെ പദവി ഈ മേഖലയിലെ കത്തോലിക്കർക്ക് നവീകരണത്തിന്റെയും ഐക്യത്തിന്റെയും ഭക്തിയുടെയും ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്നു. സേക്രഡ് ഹാർട്ട് ചർച്ച് ഒരു വികാരിയൽ ദേവാലയമായി സ്ഥാപിക്കാനുള്ള ഔദ്യോഗിക ഉത്തരവ് നവംബർ ഒന്നിന് പ്രാബല്യത്തിൽവരുമെന്നും പള്ളി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

