Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമ ഡയലോഗ് ഉച്ചകോടി:...

മനാമ ഡയലോഗ് ഉച്ചകോടി: ഇസ്രായേൽ-ഫലസ്തീൻ സമാധാനം; ദ്വിരാഷ്ട്ര പരിഹാരമാണ് ഏക വഴി

text_fields
bookmark_border
മനാമ ഡയലോഗ് ഉച്ചകോടി: ഇസ്രായേൽ-ഫലസ്തീൻ സമാധാനം; ദ്വിരാഷ്ട്ര പരിഹാരമാണ് ഏക വഴി
cancel
camera_alt

ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി മനാമ ഡയലോഗിൽ സംസാരിക്കുന്നു

മനാമ: ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും സുരക്ഷ ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള ഏക മാർഗ്ഗമെന്ന് ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ മനാമ ഡയലോഗ് 2025-ന്റെ ആദ്യ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസ്സയിൽ അടുത്തിടെ പ്രഖ്യാപിച്ച വെടിനിർത്തലിനെ സഫാദി പ്രശംസിച്ചെങ്കിലും, ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു ഗസ്സയിലേത്. രക്തച്ചൊരിച്ചിലിന് അറുതി വരുത്തിയതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രാദേശിക രാജ്യങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഗസ്സയുടെ ഏകദേശം പകുതിയോളം ഇപ്പോഴും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണെന്നും, ഇസ്രായേൽ സൈന്യം പിന്മാറണമെന്നും ഫലസ്തീൻ പോലീസിന് രാജ്യസുരക്ഷ ഉറപ്പാക്കാൻ വ്യക്തമായ അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനം നിലനിൽക്കാൻ ഫലസ്തീൻ ജനതയെ ഫലസ്തീനികൾ തന്നെ ഭരിക്കണം. പുറത്തുനിന്നുള്ള ഭരണം ഗുണം ചെയ്യില്ല. ക്രമസമാധാനം, ആരോഗ്യ സേവനങ്ങൾ, സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ഫലസ്തീനികൾക്ക് നിരവധി വെല്ലുവിളികൾ മറികടക്കാനുണ്ട്. ഫലസ്തീൻ പോലീസിന് പരിശീലനം നൽകാൻ ജോർദാനും ഈജിപ്തും തയ്യാറാണെന്നും സഫാദി അറിയിച്ചു.

ഗസ്സയിലെ ദുരിത സാഹചര്യത്തിൽ എത്രയും വേഗം സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇത്രയേറെ കഷ്ടപ്പെട്ട ജനങ്ങൾക്ക് സഹായം ലഭ്യമല്ലാത്തത് അചിന്തനീയമാണ്. കൂടാതെ വെസ്റ്റ് ബാങ്ക് സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യവും സഫാദി എടുത്തുപറഞ്ഞു. അവിടെ പ്രശ്‌നങ്ങളുണ്ടായാൽ അതുവരെയുള്ള എല്ലാ സമാധാന ശ്രമങ്ങളെയും തകർക്കും. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു. ഇത് സമാധാനത്തിന്റെ അവസാനത്തെ ആണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജോർദാൻ വിദേശകാര്യ മന്ത്രിയോടൊപ്പം ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി ഇവെറ്റ് കൂപ്പർ, ജർമ്മൻ വിദേശകാര്യ മന്ത്രി ഡോ. ജോഹാൻ വാഡെഫുൾ എന്നിവരും സെഷനിൽ പങ്കെടുത്തു. ഗസ്സയിലെ പോലെ സുഡാനിലെ വർധിച്ചുവരുന്ന പ്രതിസന്ധിയിലും ലോകം ഉടനടി ഇടപെടണമെന്ന് ബ്രിട്ടീഷ്, ജർമ്മൻ മന്ത്രിമാർ ആവശ്യപ്പെട്ടു. ഗസ്സയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ കഴിയുമെങ്കിൽ, സുഡാനിലും അത് സാധ്യമാകുമെന്ന് ഡോ. വാഡെഫുൾ പറഞ്ഞു.

സുഡാനെ ലോകം കൈവിടുകയാണ്. ഡാർഫൂറിൽ പട്ടിണിയും ബലാത്സംഗവും വ്യാപകമാണെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. യു.കെ. സർക്കാർ സുഡാനായി അഞ്ച് ദശലക്ഷം പൗണ്ടിന്റെ മാനുഷിക സഹായം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അവിടെ തോക്കുകൾ നിശ്ശബ്ദമാകണമെന്ന് ഇവെറ്റ് കൂപ്പറും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:British SecretaryDeputy Prime Minister of JordanManama Arab SummitPalestinian issue
News Summary - Manama Dialogue Summit: Israeli-Palestinian peace; A two-state solution is the only way out
Next Story