പ്രതിസന്ധികളിൽ തളരാത്ത ഗൾഫ്: അതിജീവനത്തിന്‍റെ രണ്ട് പതിറ്റാണ്ടുകൾ
text_fieldsഷമീർ അബ്ദുള്ളക്കുട്ടി, എടമുട്ടം
പ്രതിസന്ധികളെ വെല്ലുവിളിയായി ഏറ്റെടുത്ത് അതിജീവനത്തിൻ്റെ പുതിയ ചരിത്രം രചിക്കുക എന്നത് ഗൾഫ് രാജ്യങ്ങളുടെ സഹജമായ ശൈലിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ലോകം നേരിട്ട സാമ്പത്തികവും സാമൂഹികവുമായ തകർച്ചകളെ അതിജീവിച്ച്, കൂടുതൽ കരുത്തോടെ മുന്നേറാൻ ഈ മണൽഭൂമിക്ക് സാധിച്ചിട്ടുണ്ട് എന്നത് അവിശ്വസനീയമായ ഒരു യാഥാർത്ഥ്യമാണ്.
2007ലെ ആഗോള സാമ്പത്തിക മാന്ദ്യം ഗൾഫ് മേഖലയെ, പ്രത്യേകിച്ച് ദുബൈ പോലുള്ള വാണിജ്യ നഗരങ്ങളെ സാരമായി ബാധിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖല തകരുകയും ഒട്ടേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത ആ കാലം ഗൾഫിൻ്റെ അസ്തമയമായി പലരും വിലയിരുത്തി. എന്നാൽ, വെറും മൂന്ന് വർഷങ്ങൾക്കുള്ളിൽ ആധുനികമായ വികസന കാഴ്ചപ്പാടുകളിലൂടെ ഗൾഫ് ആ തകർച്ചയെ മറികടന്ന് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി വീണ്ടും മാറി.
2020ലെ കോവിഡ് മഹാമാരി ലോകത്തെയാകെ സ്തംഭിച്ചപ്പോഴും സമാനമായ കരുതലോടെയും കൃത്യമായ പ്ലാനിംഗിലൂടെയും ബിസിനസ് മേഖലകളെ പുനരുജ്ജീവിപ്പിക്കുവാൻ ഇവിടുത്തെ ഭരണകൂടങ്ങൾക്ക് സാധിച്ചു. 2026ലെ നിലവിലെ യുദ്ധസാഹചര്യങ്ങളിലും മിസൈൽ-ഡ്രോൺ ഭീഷണികൾക്കിടയിലും ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധശേഷി തെളിയിച്ചു കഴിഞ്ഞു.
വെറുമൊരു സൈനിക പ്രതിരോധമല്ല, മറിച്ച് ജനങ്ങളുടെ സൈനികവും മാനസികവുമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലാണ് ഭരണാധികാരികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുദ്ധകാലത്തും ഭക്ഷ്യലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം ഫലപ്രദമായി നിയന്ത്രിക്കാനും അവർക്ക് സാധിക്കുന്നു. മാളുകളിലും പൊതുവിടങ്ങളിലും ഭരണാധികാരികൾ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്നത് അവർക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല.
കൊക്ക കോള കമ്പനിയുടെ ബഹ്റൈൻ നാഷണൽ സെയിൽസ് മാനേജരായി ജോലി ചെയ്യുന്ന എനിക്ക് 21 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ജോലിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടായിട്ടുണ്ട്. ഗൾഫിലെ വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ അവർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം തന്നെയാണ് ഈ രാജ്യങ്ങളുടെ ചാലകശക്തി. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ഓരോ താമസക്കാരൻ്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ നൽകുന്ന പ്രാധാന്യം ലോകത്തിന് തന്നെ മാതൃകയാണ്. കൃത്യമായ ആസൂത്രണവും ഭാവിയിലേക്കുള്ള വികസനക്കുതിപ്പും കൈമുതലായുള്ള ഗൾഫ് രാജ്യങ്ങൾ, ഏത് കൊടുങ്കാറ്റിലും തകരാതെ കൂടുതൽ തിളക്കത്തോടെ ഇനിയും ഉദിച്ചുയരും എന്ന കാര്യത്തിൽ സംശയമില്ല. ഈ പ്രതീക്ഷയാണ് ഓരോ പ്രവാസിയുടെയും കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

