Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസംഗീത പൈതൃകം...

സംഗീത പൈതൃകം കാത്തുസൂക്ഷിക്കുക –എം.ജയചന്ദ്രന്‍

text_fields
bookmark_border
സംഗീത പൈതൃകം കാത്തുസൂക്ഷിക്കുക –എം.ജയചന്ദ്രന്‍
cancel
മനാമ: പൈതൃകം കാത്തുസൂക്ഷിക്കുക എന്നതുതന്നെയാണ് സമകാലിക സംഗീത സംവിധായകരുടെ മുന്നിലുള്ള വെല്ലുവിളിയെന്ന് പ്രമുഖ മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ പറഞ്ഞു. ബഹ്റൈനില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംഗീതത്തില്‍ വേരൂന്നി നില്‍ക്കുക എന്നത് പ്രധാനമാണ്. വേരുകളെ മറക്കേണ്ടതില്ല. ലോക സംഗീതഭൂമികയിലേക്ക് സഞ്ചരിക്കുമ്പോഴും നമ്മുടെ സ്വത്വം കൈവിടാതിരിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 
പൈതൃകം എന്നതുകൊണ്ട് ഫോക്ലോറിലേക്കുള്ള മടക്കമല്ല ഉദ്ദേശിച്ചത്. സിനിമാ സംഗീതത്തില്‍, കെ.രാഘവന്‍ മാസ്റ്റര്‍ മുതല്‍ രവീന്ദ്രന്‍ വരെയുള്ളവര്‍ തെളിയിച്ച ഒരു വഴിയുണ്ട്. ഹിന്ദിയില്‍ മദന്‍മോഹന്‍ മുതല്‍ എസ്.ഡി.ബര്‍മന്‍ തുടങ്ങി നിരവധി പേരുള്ള ഒരു വഴി. അതാണ് സിനിമാ സംഗീതരംഗത്തെ പൈതൃകം എന്നതുകൊണ്ട് അര്‍ഥമാക്കിയത്. ഞാന്‍ ഗ്ളോബല്‍ സംഗീതത്തില്‍ വേരുള്ള ആളാണ്. എന്നാല്‍, അതില്‍ മുഴുകുമ്പോഴും ഇക്കാര്യം മറക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. 
ഒരേ രീതിയില്‍പോയ ഗാനശാഖയില്‍ വലിയ പരീക്ഷണങ്ങള്‍ കൊണ്ടുവന്നവരുണ്ട്. ദക്ഷിണാമൂര്‍ത്തിയും ദേവരാജന്‍ മാഷും ഉള്ള ലോകത്തേക്ക് തന്നെയാണ് കെ.ജെ. ജോയിയെ പോലുള്ളവര്‍ വരുന്നത്. അവരുടെ ചില പാട്ടുകളും  ജനം സ്വീകരിച്ചു. ഇപ്പോഴും പലരും ആ ട്യൂണുകള്‍ പാടുന്നു. അതുതന്നെയാണ് ആ പാട്ടുകളുടെ പ്രത്യേകത. ജനം അംഗീകരിക്കുക എന്നത് ഒരു ട്യൂണിന്‍െറ മഹത്വം തന്നെയാണ്. പക്ഷേ സ്വീകരിക്കപ്പെട്ട എല്ലാ കാര്യങ്ങളും മഹത്തരമാണ് എന്ന് പറയാനാകില്ല. കൊമേഴ്സ്യല്‍ ബിസിനസില്‍ അത് സംഭവമായിരിക്കും. പക്ഷേ, സംഗീതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് അങ്ങനെയാകണമെന്നില്ല. 
സാങ്കേതികവിദ്യ നമ്മുടെ സെര്‍വന്‍റ് ആയിരിക്കണം. അത് തിരിച്ചാവരുത്. സാങ്കേതികത സംഗീതത്തിനുമുന്നില്‍ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്‍െറ ഓര്‍ക്കസ്ട്രേഷനില്‍ 70 ശതമാനത്തോളം സ്വാഭാവിക ഉപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്. പുതിയ സംഗീതസംവിധായകരെ തിരിച്ചറിയാനാകാത്തതിന് പല കാരണങ്ങളുണ്ട്. സിനിമാസീനിന്‍െറ സാഹചര്യങ്ങള്‍ അപ്പാടെ മാറി. മുമ്പ്, ദു$ഖം, വിരഹം, ആനന്ദം എന്നിങ്ങനെ പല വിധത്തില്‍ പാട്ടുകളെ കൃത്യമായി വേര്‍തിരിക്കാനാകുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ഇപ്പോള്‍, ചിലതൊക്കെ കഥാകഥനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നവയാണ്. ഗാനസാഹചര്യം മുഴുവനായി മാറി. അത് സംഗീത സംവിധായകന്‍െറ മുദ്ര രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. രവീന്ദ്രനും ജോണ്‍സണുമൊക്കെ ‘അമ്മായി ചുട്ടത്’ പോലുള്ള ഒരു ഫാസ്റ്റ് നമ്പര്‍ ചെയ്യേണ്ടി വന്നിട്ടില്ല. ഇന്ത്യന്‍ സിനിമയിലും ഗ്ളോബലൈസേഷന്‍െറ സ്വാധീനമുണ്ടായിട്ടുണ്ട്. അതിന് ഒരു ആഗോള പരിപ്രേക്ഷ്യം വന്നിട്ടുണ്ട്. ബാന്‍റുകള്‍ കേരളത്തില്‍ ഉണ്ടാകാത്തതിന്‍െറ കാരണം, ഇവിടെ ഒരു ബാന്‍റും ഒറിജിനല്‍ കമ്പോസിങ് നടത്തിയിട്ടില്ല എന്നതാണ്. പലരും റീപ്രൊഡക്ഷന്‍ ആണ് ചെയ്യുന്നത്. ‘മന്ദാരച്ചെപ്പുണ്ടോ’ എന്ന പാട്ട് ‘തൈക്കുടം ബ്രിഡ്ജ്’ ചെയ്തതാണ് എന്ന് ചിലര്‍ ഇപ്പോള്‍ കരുതുന്നുണ്ട്. സ്വന്തമായി പാട്ടെഴുതി അവതരിപ്പിക്കാനുള്ള ത്രാണി വേണം. അതുള്ളതുകൊണ്ടാണ് നമ്മള്‍ ‘ബീറ്റില്‍സും’ മൈക്ള്‍ ജാക്സണുമെല്ലാം ഇപ്പോഴും കേള്‍ക്കുന്നത്. ‘ടൈറ്റാനിക്കി’ലെ പാട്ട് പുന$സൃഷ്ടിച്ചല്ല വെസ്റ്റില്‍ റോക്ക് ബാന്‍റുകള്‍ നിലനില്‍ക്കുന്നത്. ഒറിനല്‍ അല്ലാത്ത പല ബാന്‍റുകളും പിന്നീട് ഗാനമേള ട്രൂപ്പുകളായി മാറുന്നതാണ് കണ്ടിട്ടുള്ളത്. ഞാന്‍ എന്‍െറ ഗുരുനാഥന്‍മാരുടെ പാരമ്പര്യത്തില്‍ നില്‍ക്കുന്നയാളാണ്. ജയചന്ദ്രന്‍ പഴയ ജനറേഷന്‍െറ ആളാണ് എന്ന് പറയുന്നത് ഒരു അംഗീകാരമായാണ് കാണുന്നത്. ജി.ദേവരാജന്‍ മാസ്റ്ററുടെയും എം.ബി.ശ്രീനിവാസന്‍െറയും വെളിച്ചമാണ് എന്‍െറ ശൈലിയിലുള്ളത് എന്ന് പറയാം. അവര്‍ എനിക്ക് ഗുരുസ്ഥാനീയരാണ്. സ്വന്തം നാട് പരിഗണിക്കാതിരുന്നപ്പോള്‍ പോലും എം.ബി.എസിനെ മലയാളികള്‍ നേഞ്ചേറ്റിയിട്ടുണ്ട്. വലിയ രാഷ്ട്രീയ ബോധമുള്ള വ്യക്തി കൂടിയായിരുന്ന എം.ബി.എസ്. സംഗീതജ്ഞരുടെ സംഘാടകനുമായിരുന്നു. സാധാരണ ആര്‍ടിസ്റ്റുകള്‍ക്കുവേണ്ടി നിലനിന്ന എം.ബി.എസിനോട് അതിന്‍െറ പേരില്‍ ചിലര്‍ക്ക് ശത്രുത പോലുമുണ്ടായി. പക്ഷേ, അതൊന്നും അദ്ദേഹം പരിഗണിച്ചില്ല. എം.ബി.എസിനെ കണ്ടിട്ടാണ് ഞാന്‍ സംഗീത സംവിധായകനാകണമെന്ന് തീരുമാനിച്ചത്.സിനിമാസംവിധായകന്‍െറ സംഗീതസംവിധായകനായി പാട്ടൊരുക്കുക എന്ന ദൗത്യമാണ് നിര്‍വഹിക്കേണ്ടി വരുന്നത്.  എന്‍െറ പാട്ടില്‍, ഈണമിട്ട ശേഷമാണ് ഗായകരെ കുറിച്ച് ആലോചിക്കാറുള്ളത്. മലയാളത്തിലേക്ക് എന്തിനാണ് ശ്രേയ ഘോഷാല്‍ വന്നത് എന്ന ചോദ്യം അസംബന്ധമാണ്. കേരളത്തില്‍ സംഗീത സംവിധായകര്‍ ഉള്ളപ്പോള്‍ എന്തിനാണ് സലീല്‍ ചൗധരി വന്നത് എന്ന് ചോദിക്കുന്നത് പോലെയാണത്. ശ്രേയയുടെ ശബ്ദം അപാര സാധ്യതകളുള്ളതാണ്. ഒരു സംഗീത സംവിധായകന്‍െറ ആനന്ദമാണ് ശ്രേയയുടെ ശബ്ദം. എസ്.ജാനകിയും പി.സുശീലയും വാണിജയറാമുമൊന്നും മലയാളികളല്ല. അപ്പോള്‍, ശ്രേയയുടെ കാര്യത്തില്‍ മാത്രം നാം ഇത്തരമൊരു ചോദ്യം ചോദിക്കേണ്ടതില്ല. ശ്രേയയുടെ ഏറ്റവും വലിയ കഴിവ്, ഒരു കമ്പോസറുടെ ഈണത്തിന്‍െറ ആത്മാവിനെ തൊടാനുള്ള കഴിവാണ്. ഇതിന് മുമ്പ് അങ്ങനെ തോന്നിയിട്ടുള്ളത് ചിത്രയെയാണ്. അവരാണ് ഇപ്പോഴും എന്‍െറ ഏറ്റവും പ്രിയഗായിക. സംഗീതത്തിന് അതിരുകളില്ല. അതിന് ഇന്ത്യയെന്നോ, പാകിസ്താനെന്നോ വകഭേദമില്ല. സംഘര്‍ഷങ്ങളുടെ കാലത്ത് സംഗീതത്തിന്‍െറ പൊതുപൈതൃകത്തെക്കുറിച്ചുള്ള അവബോധം മനുഷ്യന്‍ വരച്ച അതിരുകളെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - m jayachandran musician
Next Story