ലോക്ഡൗൺ: യാത്രമുടങ്ങിയ വിമാന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചുകിട്ടാൻ വഴിയൊരുങ്ങുന്നു
text_fieldsമനാമ: ലോക്ഡൗൺ കാലത്ത് വിമാന സർവിസ് റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയവർക്ക് മുഴുവൻ തുകയും തിരിച്ചുകിട്ടാൻ വഴിയൊരുങ്ങുന്നു. റദ്ദായ ടിക്കറ്റുകളുടെ തുക തിരിച്ചുനൽകണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ലോക്ഡൗൺ കാലത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, എല്ലാ യാത്രക്കാർക്കും മുഴുവൻ തുകയും തിരിച്ചുനൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്താണ് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിയിൽ കേന്ദ്രസർക്കാറിനും വിമാനകമ്പനികൾക്കും നോട്ടീസയച്ച കോടതി, വിമാന കമ്പനികളുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയിരുന്നു. വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ ഈ നിലപാട് എടുത്തത്. ഇതനുസരിച്ച് 15 ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകണം.
ഏതെങ്കിലും വിമാനക്കമ്പനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകണം. ഇൗ പണമുപയോഗിച്ചു യാത്രക്കാർക്ക് 2021 മാർച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരവുമുണ്ട്. എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് മാർച്ചു 31നകം .75 ശതമാനം പലിശയോടെ തുക തിരിച്ചുനൽകണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയിൽനിന്നുള്ള ആഭ്യന്തര, അന്തരാഷ്ട്ര ടിക്കറ്റുകൾക്കു പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് ഹർജി നൽകിയ പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ഈ കേസ് സുപ്രീംകോടതി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.