167 നിയമലംഘകരെ നാടുകടത്തി എൽ.എം.ആർ.എ
text_fieldsമനാമ: നിയമ ലംഘനം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന കാമ്പയിനുകളിൽ പിടിയിലായ 167 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. എല്ലാ ആഴ്ചകളിലും നടക്കുന്ന പരിശോധനകളുടെ ഭാഗമായി മേയ് 11 മുതൽ 17 വരെ നടത്തിയ 1337 പരിശോധന കാമ്പയിനുകളിൽ നിയമലംഘകരായ 14 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുന്നേ പിടിയിലായവരെയാണ് നാടുകടത്തിയത്. ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, താമസ നിയമങ്ങൾ എന്നിവ ലംഘിച്ചവരെയാണ് പിടികൂടിയത്. കണ്ടെത്തിയ ലംഘനങ്ങളിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ 1324 സാധാരണ പരിശോധനകളും, തലസ്ഥാന ഗവർണറേറ്റിൽ 7, മുഹറഖ് ഗവർണറേറ്റിൽ 2, നോർത്തേൺ ഗവർണറേറ്റിൽ 2, സതേൺ ഗവർണറേറ്റിൽ 2 എന്നിങ്ങനെ 13 സംയുക്ത പരിശോധന കാമ്പയിനുകളും നടത്തി.
ആഭ്യന്തര മന്ത്രാലയം (ദേശീയത, പാസ്പോർട്ട്, താമസകാര്യങ്ങൾ), ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് മീഡിയ ആൻഡ് സെക്യൂരിറ്റി കൾച്ചർ, വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റീസ് അഫയേഴ്സ്, കൃഷി മന്ത്രാലയം എന്നീ സർക്കാർ സ്ഥാപനങ്ങളും ഈ കാമ്പയിനുകളിൽ പങ്കാളികളായി. രാജ്യത്തെ തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കുന്നത് തുടരുമെന്ന് എൽ.എം.ആർ.എ അറിയിച്ചു. നിയമവിരുദ്ധമായ തൊഴിൽ രീതികളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾ www.Imra.gov.bh എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ, 17506055 എന്ന കാൾ സെന്റർ വഴിയോ, അല്ലെങ്കിൽ തവാസുൽ സംവിധാനം വഴിയോ ബന്ധപ്പെടണമെന്ന് അതോറിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

