ബഹ്‌റൈനിൽ മേയ് മാസത്തിൽ എൽ.എം.ആർ.എ നടത്തിയത് 4,003 തൊഴിൽ പരിശോധനകൾ
text_fieldsമനാമ: ബഹ്‌റൈനിലെ തൊഴിൽ വിപണിയുടെ സുസ്ഥിരതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) മെയ് മാസത്തിൽ 4,003 പരിശോധനാ ക്യാമ്പയിനുകളും സന്ദർശനങ്ങളും നടത്തി. പരിശോധനകളിലൂടെ ചട്ടങ്ങൾ ലംഘിച്ച 129 തൊഴിലാളികളെ അധികൃതർ കസ്റ്റഡിയിലെടുത്തു. കൂടാതെ, നിയമലംഘനം നടത്തിയ 324 പേരെ നാടുകടത്തുകയും ചെയ്തു. രാജ്യത്തെ തൊഴിൽ നിയമങ്ങളും റെസിഡൻസി നിയമങ്ങളും ലംഘിച്ചുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനാണ് പരിശോധനകൾ നടത്തിയത്. കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി 3,879 പരിശോധനാ സന്ദർശനങ്ങളും, 124 സംയുക്ത പരിശോധനാ ക്യാമ്പയിനുകളും നടന്നു. ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, വെർഡിക്റ്റ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൾട്ടർനേറ്റീവ് സെന്റൻസിംഗ് ജനറൽ ഡയറക്ടറേറ്റ്, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ്, ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, വിവിധ പോലീസ് ഡയറക്ടറേറ്റുകൾ എന്നിവ പരിശോധനകളിൽ പങ്കാളികളായി. കൂടാതെ, വ്യവസായ-വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുടെ സഹകരണവും ഈ ദൗത്യത്തിനുണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ തടയാൻ സർക്കാർ ഏജൻസികളുമായി സഹകരിച്ച് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. നിയമവിരുദ്ധമായ തൊഴിൽ രീതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റ് (www.lmra.gov.bh) വഴിയോ, കോൾ സെന്റർ നമ്പറായ 17506055 വഴിയോ, അല്ലെങ്കിൽ സർക്കാരിന്റെ 'തവാസുൽ' സംവിധാനം വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

