വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ബഹ്‌റൈൻ
text_fieldsമനാമ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ ക്രമക്കേടുകളും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെ തകർക്കുന്നതാണെന്ന് എൽ.ഡി.എഫ് ബഹ്‌റൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനെതിരെ ഡൽഹി ജന്തർമന്ദിറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസും ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള ഗുണ്ടകളും നടത്തിയ നീചമായ വേട്ടയാടലിൽ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈ വിഷയത്തിൽ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ഡൽഹിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്ന സമരങ്ങളെ അടിച്ചമർത്താൻ ഭരണകൂടം സ്വീകരിച്ച നടപടികൾ അത്യന്തം അപലപനീയമാണ്. സമരക്കാർക്കെതിരെ അമിത ബലപ്രയോഗം നടത്തുകയും വിദ്യാർത്ഥിനികളെ ഉൾപ്പെടെ ക്രൂരമായി നേരിടുകയും ചെയ്ത നടപടികൾ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രതിഷേധങ്ങളിൽ പങ്കെടുത്ത സ്ത്രീകളോട് മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയെന്ന ആരോപണങ്ങൾ ജനാധിപത്യാവകാശങ്ങൾക്കു നേരെയുള്ള കടുത്ത വെല്ലുവിളിയാണ്.
കൂടാതെ, സമരങ്ങൾക്ക് പിന്തുണയുമായി എത്തിയ സാമൂഹിക പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ബലപ്രയോഗത്തിലൂടെ തടഞ്ഞതും അപമാനിച്ചതും ഒരു ജനാധിപത്യ രാജ്യത്തിന് ഒട്ടും ചേർന്നതല്ല.
പ്രതിഷേധിക്കാനുള്ള അവകാശത്തെ പോലീസ് സംവിധാനത്തെയും ഭരണകൂട ശക്തിയെയും ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ഏകാധിപത്യ നീക്കങ്ങളെ എൽ.ഡി.എഫ് ബഹ്‌റൈൻ ശക്തമായി അപലപിച്ചു. പോരാട്ടങ്ങൾക്ക് പിന്തുണയുമായി മുന്നോട്ടുവന്ന ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരെയും കൂട്ടായ്മ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

