കഴിഞ്ഞവർഷം 25,000 പേർക്ക് തൊഴിൽ നൽകി -മന്ത്രി
text_fieldsതൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ
മനാമ: കഴിഞ്ഞ വർഷം 25,000 സ്വദേശികൾക്ക് തൊഴിൽ നൽകാൻ സാധിച്ചതായി തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. തൊഴിൽ വിപണിയിൽ ചലനമുണ്ടാക്കാനും ബഹ്റൈൻ തൊഴിലന്വേഷകർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ ശക്തമാക്കുകയുണ്ടായി. സ്വകാര്യ മേഖലയിലാണ് കൂടുതൽ സ്വദേശികൾക്കും തൊഴിൽ ലഭിച്ചത്. രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതിയിലും സാമ്പത്തിക വളർച്ചയിലും തദ്ദേശീയ തൊഴിൽ ശക്തി നൽകുന്ന കരുത്ത് വലുതാണ്. വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നും പഠിച്ചിറങ്ങുന്ന യുവാക്കളെ ആകർഷിക്കാനും അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
രണ്ടാമത് തൊഴിൽദാന പദ്ധതിയിലൂടെയാണ് 25,000 സ്വദേശി യുവാക്കൾക്ക് തൊഴിൽ നൽകിയത്. വിവിധ സൊസൈറ്റികളുടെയും കമ്പനികളുടെയും സർക്കാർ അതോറിറ്റികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെ തൊഴിൽദാന മേളകൾ സംഘടിപ്പിക്കാൻ സാധിച്ചതും നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിക്കിടയിലും ലക്ഷ്യം വെച്ചതിനേക്കാൾ നേട്ടം കൈവരിക്കാൻ സാധിച്ചു. 20,000 പേർക്ക് തൊഴിൽ നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് 25,000 ആയി വർധിച്ചത് അഭിമാനകരമാണ്. കൂടാതെ 10,000 തൊഴിലന്വേഷകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

