തൊഴിൽ വിപണി നിയന്ത്രണം; പബ്ലിക് സെക്യൂരിറ്റി ചീഫും എൽ.എം.ആർ.എ സി.ഇ.ഒയും കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ബഹ്‌റൈനിലെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കുന്നതിന്റെയും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ നിബ്രസ് മുഹമ്മദ് താലിബും കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെയും എൽ.എം.ആർ.എയുടെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ആഭ്യന്തര മന്ത്രാലയവും എൽ.എം.ആർ.എയും തമ്മിലുള്ള സഹകരണവും ഏകോപനവും ശ്ലാഘിച്ചുകൊണ്ടാണ് പബ്ലിക് സെക്യൂരിറ്റി ചീഫ് യോഗം ആരംഭിച്ചത്. ബഹ്‌റൈനിലെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പുതിയ സ്ഥിതിവിവരക്കണക്കുകളും ഡാറ്റയും യോഗം അവലോകനം ചെയ്തു. ഫീൽഡ് തലത്തിലുള്ള പ്രധാന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള സംവിധാനങ്ങളും ചർച്ച ചെയ്യപ്പെടുകയുണ്ടായി.
നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും ഉചിതമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കാനും വിവരങ്ങൾ പരസ്പരം കൈമാറാനും ഇരുവിഭാഗവും തീരുമാനിച്ചു. നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ പദവി അംഗീകൃത നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി ക്രമപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും യോഗം വ്യക്തമാക്കി.
തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് കരുത്തുപകരണമെങ്കിൽ ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനം തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യോഗാന്താനം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പരിശോധനകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഈ കൂട്ടായ്മ സഹായിക്കുമെന്നും അവർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

