ഇറാൻ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഹമദ് രാജാവ്
text_fieldsമനാമ: ബഹ്‌റൈന് നേരെ ഉണ്ടായ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. സമാധാനത്തിന്‍റെ പാത പിന്തുടരുന്ന ബഹ്‌റൈനോടും മറ്റ് അറബ് സൗഹൃദ രാജ്യങ്ങളോടും ഇറാൻ കാണിച്ച ഈ ശത്രുത ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ റമദാനിലെ അവസാന പത്തുദിനങ്ങളുടെ പുണ്യത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായ ആക്രമണശ്രമങ്ങളെ ധീരമായി നേരിട്ട ബഹ്‌റൈൻ സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഹമദ് രാജാവ് പ്രകീർത്തിച്ചു. സൈന്യത്തിന്‍റെ ജാഗ്രതയും ദേശസ്നേഹവുമാണ് വലിയ വിപത്തുകളിൽ നിന്ന് രാജ്യത്തെ കാത്തതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം തകർത്ത ഗസ്സയുടെ പുനർനിർമാണത്തിനായി രൂപീകരിച്ച 'ബോർഡ് ഓഫ് പീസിൽ' അംഗമാകാനുള്ള ബഹ്‌റൈന്‍റെ തീരുമാനം ഹമദ് രാജാവ് ഔദ്യോഗികമായി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈനൊപ്പം നിന്ന ഗൾഫ് രാജ്യങ്ങൾക്കും മറ്റ് ആഗോള സുഹൃദ്‌രാഷ്ട്രങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ബഹ്‌റൈന് ലഭിക്കുന്ന ഈ അന്താരാഷ്ട്ര പിന്തുണ അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏവർക്കും മുൻകൂട്ടി ഈദ് ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

