പ്രാദേശികമായ വെല്ലുവിളികൾക്കിടയിലും കരുത്ത് കാട്ടി ഖലീഫ ബിൻ സൽമാൻ തുറമുഖം
text_fieldsമനാമ: ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള അഞ്ച് മാസത്തിനിടെ ഖലീഫ ബിൻ സൽമാൻ തുറമുഖം കൈകാര്യം ചെയ്തത് 238 കപ്പലുകളും ഏകദേശം 97,000 കണ്ടെയ്നറുകളും. പ്രാദേശികമായ വെല്ലുവിളികൾക്കിടയിലും ബഹ്‌റൈന്റെ സമുദ്ര-ലോജിസ്റ്റിക്സ് മേഖലയുടെ കരുത്ത് വിളിച്ചോതുന്നതാണ് ഈ കണക്കുകൾ. ഗതാഗത-ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള പോർട്ട്സ് ആൻഡ് മാരിടൈം അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റാണ് ബഹ്‌റൈൻ ഓപ്പൺ ഡാറ്റാ പോർട്ടൽ വഴി ഈ വിവരങ്ങൾ പുറത്തുവിട്ടത്.
തുറമുഖത്ത് എത്തിയ 238 കപ്പലുകളിൽ 127 എണ്ണം ജനറൽ കാർഗോ കപ്പലുകളാണ്. 94 എണ്ണം കണ്ടെയ്നർ കപ്പലുകളും 17 എണ്ണം ക്രൂയിസ് കപ്പലുകളുമാണ്. കൈകാര്യം ചെയ്ത 97,000 കണ്ടെയ്നറുകളിൽ 51,000 എണ്ണം ഇറക്കുമതി ചെയ്തവയും 46,000 എണ്ണം കയറ്റുമതി ചെയ്തവയുമാണ്. രാജ്യത്തിന്റെ വ്യാപാര-ലോജിസ്റ്റിക്സ് മേഖലയിലെ പ്രധാന കവാടമെന്ന നിലയിൽ തുറമുഖത്തിന്റെ പങ്ക് ഇത് അടിവരയിടുന്നു. മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും സമുദ്രഗതാഗതത്തിലെ തടസ്സങ്ങളും കാരണം മുൻ മാസങ്ങളിൽ മന്ദഗതിയിലായിരുന്ന ജനറൽ കാർഗോ നീക്കങ്ങളിൽ മെയ് മാസത്തോടെ വലിയ പുരോഗതിയുണ്ടായി.
ഏപ്രിലിൽ 14 കപ്പലുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് മെയ് മാസത്തിൽ ഇത് 32 ആയി ഉയർന്നു. വർഷത്തിന്റെ തുടക്കം മുതൽ ഏകദേശം 41,000 ടൺ ജനറൽ കാർഗോയും 9,000 വാഹനങ്ങളും തുറമുഖം വഴി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ പ്രാദേശിക സമുദ്രഗതാഗതത്തിലെ പ്രതിസന്ധികളെത്തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ പുതിയ വാഹനങ്ങളുടെ ഇറക്കുമതി രേഖപ്പെടുത്തിയിട്ടില്ല. ഭൗമരാഷ്ട്രീയപരവും സാമ്പത്തികവുമായ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, ഒരു പ്രധാന ലോജിസ്റ്റിക്സ്-മാരിടൈം ഹബ്ബ് എന്ന നിലയിൽ ബഹ്‌റൈന്റെ പ്രവർത്തനക്ഷമത നിലനിർത്താൻ തുറമുഖത്തിന് സാധിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

