കോവിഡിൽ പൊലിഞ്ഞ സോമന് അക്ഷര സ്മാരകമൊരുക്കി സുഹൃത്തുക്കൾ
text_fieldsമനാമ: കോവിഡ് കവർന്നുകൊണ്ടുപോയ മുൻ ബഹ്റൈൻ പ്രവാസി കുറിച്ചുവെച്ച കവിതകൾ മരണാനന്തരം പുസ്തകമായി പുറത്തിറങ്ങുന്നു. ദീർഘകാലം ബഹ്റൈനിൽ ജോലി ചെയ്ത കോഴിക്കോട് വടകര എടച്ചേരി സ്വദേശിയും സാംസ ബഹ്റൈൻ ട്രഷറർ വത്സരാജെന്റ സഹോദരനുമായ സോമൻ കുയിമ്പിലിനാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അക്ഷര സ്മാരകമൊരുക്കുന്നത്.
കോവിഡ് മഹാമാരി കണ്ണീരിൽ കുതിർത്തതാണ് സോമെന്റ കുടുംബം. 2021 ആഗസ്റ്റ് എട്ടിന് മാതാവ് ലക്ഷ്മിക്കുട്ടി കോവിഡിന് ഇരയായി മരണം വരിച്ചു. ആഗസ്റ്റ് 22ന് ഇളയ സഹോദരൻ സതീഷ് കുമാറും 23ന് സോമനും മരണത്തിന് കീഴടങ്ങി. നാടിനെ കണ്ണീരിലാഴ്ത്തി മൂന്നുപേരും മരണത്തിെന്റ വഴിയേ നടന്നകന്നപ്പോൾ കുടുംബം സങ്കടക്കടലിൽ പകച്ചുനിന്നു. നാട്ടിലെ കലാ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു സോമൻ. യുവചേതന കലാ കായിക വേദിയുടെ സ്ഥാപകരിലൊരാളും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. സോമെന്റ മരണശേഷം സഹോദരൻ വത്സരാജനാണ് പഴയ നോട്ട് ബുക്കുകളിൽ കുറിച്ചിട്ട കവിതകൾ കണ്ടെത്തിയത്. 120ഓളം കവിതകളാണ് അതിലുണ്ടായിരുന്നത്.
ഒന്നാം ചരമ വാർഷികത്തിൽ കോൺഗ്രസ് പ്രവർത്തകർ കച്ചേരിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ വത്സരാജൻ കവിതകളെക്കുറിച്ച് സൂചിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഐ. മൂസ കവിതകൾ പ്രസിദ്ധീകരിക്കുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ‘കണ്ണീർക്കണം’ എന്ന പേരിൽ ഹരിതം ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ജനുവരി 19ന് എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും. 60 കവിതകളുള്ള പുസ്തകം പ്രമുഖ സാഹിത്യകാരൻ പി.കെ പാറക്കടവ് ഏറ്റുവാങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.