പശ്ചിമേഷ്യൻ യുദ്ധവും പ്രതിസന്ധികളും; നേരിടാൻ ബഹ്‌റൈനിലെ ഇസ്ലാമിക ബാങ്കുകൾ സജ്ജം
text_fieldsമനാമ: മേഖലയിലെ യുദ്ധവും മറ്റ് പ്രാദേശിക പ്രതിസന്ധികളും തരണം ചെയ്യാൻ ബഹ്‌റൈനിലെ ഇസ്ലാമിക ബാങ്കുകൾ പൂർണ്ണമായും സജ്ജമാണെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്‌സ് വ്യക്തമാക്കി. ശക്തമായ ഫണ്ടിംഗ്, ബാങ്ക് ലയനങ്ങൾ, ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ കൃത്യമായ ഇടപെടലുകൾ എന്നിവ ഈ ബാങ്കുകൾക്ക് കരുത്തുപകരുന്നുണ്ടെന്ന് റേറ്റിങ് ഏജൻസി ചൂണ്ടിക്കാണിക്കുന്നു.
മൊത്തവ്യാപാര ബാങ്കുകൾ ഉൾപ്പെടെയുള്ള രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ ഏകദേശം 30% വും ഇസ്ലാമിക ബാങ്കുകളാണ്. കൂടാതെ, രാജ്യത്തെ ഇസ്ലാമിക റീട്ടെയിൽ ബാങ്കിംഗ് ആസ്തികളുടെ 70 ശതമാനവും ഇവരുടെ കൈവശമാണ്. കഴിഞ്ഞ വർഷങ്ങളിൽ കണ്ട ലയന പരമ്പരകൾ ഇനിയും തുടരാനാണ് സാധ്യത. വലിയ ബാങ്കുകൾക്ക് ഇത് വഴി പ്രവർത്തനച്ചെലവ് കുറയ്ക്കാനും, കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും, ആഘാതങ്ങളെ എളുപ്പത്തിൽ പ്രതിരോധിക്കാനും സാധിക്കുമെന്ന് എസ് ആൻഡ് പി വിലയിരുത്തുന്നു. യുദ്ധം മൂലം മേഖലയിലെ വ്യാപാരം, വളർച്ച, വായ്പ നൽകൽ എന്നിവ പ്രതിസന്ധിയിലാകുമ്പോൾ, വായ്പാ രംഗത്തെ സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ബഹ്‌റൈൻ സെൻട്രൽ ബാങ്ക് സ്വീകരിച്ച നടപടികൾ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പശ്ചിമേഷ്യൻ യുദ്ധത്തിന്റെ വ്യാപ്തിയും ദൈർഘ്യവും എത്രയെന്ന് മുൻകൂട്ടി കാണാൻ കഴിയാത്തതിനാൽ തങ്ങളുടെ പ്രവചനങ്ങൾ ഉയർന്ന അനിശ്ചിതത്വത്തിലാണെന്നും എസ് ആൻഡ് പി വ്യക്തമാക്കി. ഈ സംഘർഷങ്ങൾ ചരക്ക് വില, വിതരണ ശൃംഖല, സാമ്പത്തിക വളർച്ച, വായ്പാ വ്യവസ്ഥകൾ എന്നിവയെ ബാധിച്ചേക്കാം. സ്ഥിതിഗതികൾക്കനുസരിച്ച് തങ്ങളുടെ പ്രവചനങ്ങൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കുമെന്നും ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

