ഇറാനിയൻ ആക്രമണങ്ങൾ; ബഹ്‌റൈന്റെ അതിജീവന കഥ രേഖപ്പെടുത്താൻ ദേശീയ സമിതി
text_fieldsമനാമ: സമീപകാലത്തുണ്ടായ ഇറാനിയൻ ആക്രമണ സമയത്ത് ബഹ്റൈൻ കാണിച്ച അചഞ്ചലമായ പ്രതിരോധത്തെയും അതിജീവനത്തെ രേഖപ്പെടുത്തുന്നതിനായി ഉന്നതതല സമിതിയെ രൂപീകരിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രാജകീയ ഉത്തരവ് പ്രകാരമാണ് ‘നാഷണൽ റെസിലിയൻസ് ഡോക്യുമെന്റേഷൻ കമ്മിറ്റി’ നിലവിൽ വന്നത്.
രാജ്യത്തിന് നേരെയുണ്ടായ ക്രൂരമായ ഇറാനിയൻ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുക, പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ഭരണകൂടം നൽകിയ മറുപടിയും ജനങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യവും ചരിത്രത്തിന്റെ ഭാഗമാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി കൃത്യമായ തെളിവുകളും രേഖകളും സമാഹരിച്ച് ബഹ്‌റൈനിലെ നാഷണൽ ആർക്കൈവ്സ് സംവിധാനത്തിൽ സ്ഥിരമായി സൂക്ഷിക്കും.
ഗതാഗത, ടെലികോം മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയാണ് സമിതിയുടെ അധ്യക്ഷൻ. റോയൽ കോർട്ട്, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങി രാജ്യത്തെ പത്തോളം പ്രമുഖ സ്ഥാപനങ്ങളിലെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായിരിക്കും.
ഈ സംഭവങ്ങളെ വരുംതലമുറയ്ക്കായി പാഠപുസ്തകങ്ങളിലും മാധ്യമങ്ങളിലും ഗവേഷണങ്ങളിലും ഉൾപ്പെടുത്താനുള്ള നടപടികളും സമിതി സ്വീകരിക്കും. രാജ്യത്തിന്റെ സുരക്ഷാ നിയമങ്ങൾക്കനുസൃതമായി ഏതൊക്കെ രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് തീരുമാനിക്കാനും സമിതിക്ക് അധികാരമുണ്ട്. രാജ്യത്തിന്റെ ഐക്യവും പ്രതിരോധവും വ്യക്തമാക്കുന്ന ഈ ചരിത്രപരമായ ദൗത്യം, ബഹ്‌റൈന്റെ ആധുനിക ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി മാറുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

