ഇറാൻ ആക്രമണം; ഐക്യരാഷ്ട്രസഭയിൽ പ്രതിഷേധമറിയിച്ച് ജി.സി.സി
text_fieldsമനാമ: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അപലപിച്ചും അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങൾക്ക് വേണ്ടി ബഹ്‌റൈന്‍റെ യു.എൻ മിഷനാണ് യുഎൻ സെക്രട്ടറി ജനറലിനും സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റിനും ഔദ്യോഗികമായി കത്ത് നൽകിയത്.
മാർച്ച് 6ന് ഇറാന്‍റെ യു.എൻ പ്രതിനിധി നടത്തിയ അവകാശവാദങ്ങളെ കത്തിൽ ശക്തമായി നിഷേധിച്ചു. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തടയുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾ മൂലമാണ് നാശനഷ്ടങ്ങൾ ഉണ്ടായതെന്ന ഇറാന്‍റെ വാദം തെറ്റാണെന്ന് ജി.സി.സി വ്യക്തമാക്കി. നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിതെന്നും ഗൾഫ് രാജ്യങ്ങൾ ആരോപിച്ചു.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ നിലയങ്ങൾ, ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ, റോഡുകൾ, ഹോട്ടലുകൾ, നയതന്ത്ര കാര്യാലയങ്ങൾ തുടങ്ങി ഫെബ്രുവരി 28 മുതൽ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഇത്തരം സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയാണ് തകർത്തതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.തങ്ങൾ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന ഇറാന്‍റെ വാദം തെറ്റാണെന്നും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവൻ ഇതിലൂടെ അപകടത്തിലായെന്നും ജി.സി.സി വ്യക്തമാക്കി.
യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 ദുരുപയോഗം ചെയ്ത് ഈ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഇറാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണിത്. ഈ ആക്രമണങ്ങൾ മൂലമുണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും ഇറാൻ പൂർണ ഉത്തരവാദിയായിരിക്കുമെന്നും കത്തിൽ പറയുന്നു. കൂടാതെ, ജി.സി.സി രാജ്യങ്ങളിലെ വ്യോമപ്രതിരോധ സേനയുടെ മികച്ച പ്രവർത്തനത്തെ കത്തിൽ പ്രശംസിച്ചു. സേനയുടെ ജാഗ്രത കാരണമാണ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാനായത്. കൂടാതെ, ഇറാന്‍റെ ഈ നിയമവിരുദ്ധ നീക്കങ്ങളെ അപലപിച്ച യു.എൻ സെക്രട്ടറി ജനറലിനും മറ്റ് രാജ്യങ്ങൾക്കും ജി.സി.സി നന്ദി അറിയിച്ചു.
തങ്ങളുടെ ഭൂപ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി വ്യക്തിപരമായോ കൂട്ടായോ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ജി.സി.സി വ്യക്തമാക്കി. മേഖലയിലെ സമാധാനം നിലനിർത്താൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ആക്രമണങ്ങൾ നിർത്താൻ ഇറാനോട് ആവശ്യപ്പെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

