ഇറാന്‍റെ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടി വേണം
text_fieldsബഹ്റൈൻ സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഐ.പി.യു ജനറൽ അസംബ്ലിയിൽ സംസാരിക്കുന്നു
മനാമ: സമാധാനം ശക്തിപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള സമൂഹം ഒന്നിക്കണമെന്ന് 152-ാമത് ഐ.പി.യു ജനറൽ അസംബ്ലിയിൽ ബഹ്റൈൻ ആഹ്വാനം ചെയ്തു. 116ലധികം രാജ്യങ്ങളിലെ പാർലമെന്റ് പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലാണ് ബഹ്റൈൻ സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഈ നിർണ്ണായക പ്രസംഗം നടത്തിയത്.
ബഹ്റൈൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ജോർദാൻ എന്നിവടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും 1982ലെ യു.എൻ സമുദ്രനിയമ കൺവെൻഷന്റെയും നഗ്നമായ ലംഘനമാണെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ച് 2026 മാർച്ച് 11ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ച പ്രമേയം 2817നെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. 136 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഈ പ്രമേയം പാസാക്കിയത്. കൂടാതെ, മനുഷ്യാവകാശ കൗൺസിലും ഇറാനെതിരെ നിലപാടെടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര പ്രമേയങ്ങൾ നിലനിൽക്കെത്തന്നെ, ഇറാൻ തങ്ങളുടെ ആക്രമണങ്ങൾ തുടർന്നുവെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ സംഭരണ ശാലകൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾ കനത്ത നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായിട്ടുണ്ട്.
ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങൾ ആഗോള ഊർജ്ജ വിതരണത്തിനും സമുദ്ര സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സമാധാനപരമായ പരിഹാരം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ ഐ.പി.യു അജണ്ടയിൽ ഒരു അടിയന്തര ഇനം ഉൾപ്പെടുത്തണമെന്നും ബഹ്റൈൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകൾക്കനുസരിച്ചാണ് ബഹ്റൈൻ അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിനായി നിലകൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

