മതങ്ങൾ തമ്മിലുള്ള സാഹോദര്യം ഇന്നത്തെ ആവശ്യം -കാതോലിക്ക ബാവ
text_fieldsമനാമ: മതങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള സാഹോദര്യമാണ് ഇന്നത്തെ ആവശ്യമെന്ന് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.
സ്വന്തം തനിമ നിലനിർത്തി ഇതര മതങ്ങളോടും സമൂഹങ്ങളോടും പരസ്പര സഹകരണത്തിലും സാഹോദര്യത്തിലും സ്നേഹത്തിലും കഴിയാൻ സാധിക്കണം. നന്മയും സാഹോദര്യവും സമൂഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. എല്ലാവരെയും സഹോദരങ്ങളായിക്കണ്ട് ഒരുമിച്ച് ജീവിക്കാൻ സാധിക്കുമ്പോഴാണ് സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ കഴിയുക.
വീഭാഗീയതയല്ല; നീതിയും സത്യവും സ്നേഹവുമാണ് ലോകത്തിൽ പുലരേണ്ടത്. മതങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും അകൽച്ചയല്ല, അടുപ്പമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ ആരെങ്കിലും തെറ്റായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അതിനെ മതത്തിന്റെ കുറ്റമായി കാണേണ്ടതില്ല. പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റം ചിലയിടങ്ങളിൽ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എന്നാൽ അതിനെ ഒറ്റപ്പെട്ട സംഭവങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അത്തരം സംഭവങ്ങളെ പർവതീകരിച്ച് മറ്റ് മതങ്ങളെ കുറ്റപ്പെടുത്താൻ മലങ്കര ഓർത്തഡോക്സ് സഭ തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഇരുകൂട്ടരും തയാറായാൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള സഭാതർക്കത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി അംഗീകരിക്കുമെന്ന് നേരത്തെ പറഞ്ഞവർ പിന്നീട് മാറ്റിപ്പറയുന്നത് അംഗീകരിക്കാനാവില്ല.
വിധി തങ്ങൾക്ക് ഇഷ്ടമായില്ല എന്ന കാരണം കൊണ്ട് അംഗീകരിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ല. കോടതി വിധി ഇരുകൂട്ടരും അംഗീകരിച്ചാൽ സമാധാനം കൈവരും. പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടക്കുന്നുണ്ട്. ശാശ്വത പരിഹാരം കാണാൻ ആരുമായും ചർച്ചക്ക് തയാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തസമ്മേളനത്തിൽ കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു, സഹവികാരി ഫാ. സുനിൽ കുര്യൻ ബേബി, മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. വർഗീസ് അമയിൽ, കത്തീഡ്രൽ ട്രസ്റ്റി സാമുവേൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി എന്നിവരും പങ്കെടുത്തു.
പെരുന്നാളിന് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂർവ ദേശത്തെ പ്രഥമ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64ാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. ഒക്ടോബര്‍ ഒമ്പതുവരെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.
വെള്ളിയാഴ്ച രാവിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടാകും. തുടർന്ന് വൈകീട്ട് അഞ്ചിന് ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍വെച്ച് കാതോലിക്ക ബാവക്ക് സ്വീകരണം നൽകും. ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈൻ സാമൂഹിക ക്ഷേമ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി നജ്വ അൽ ജനാഹി, ദിസ് ഈസ് ബഹ്റൈൻ ചെയർപേഴ്സൻ ബെറ്റ്സി മത്യാസെൻ, എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച് ആർച് ബിഷപ് അബ്ബാ ദിമിത്രൊസ്, മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, ബഹ്റൈനിലെ പ്രമുഖ സാമൂഹിക മത, രാഷ്ടീയ മേലധ്യക്ഷന്മാര് തുടങ്ങിയവർ പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ സന്ധ്യ നമസ്കാരം, പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, ആശിര്‍വാദം, കത്തീഡ്രല്‍ പുനരുദ്ധാരണ കമ്മിറ്റിയെ ആദരിക്കല്‍ എന്നിവ നടക്കും. ഞായറാഴ്ച വൈകീട്ട് 6.15 മുതല്‍ സന്ധ്യ നമസ്കാരം, കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുർബാന, കത്തീഡ്രലില്‍ ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും 10,12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിക്കൽ, സുവനീര്‍ പ്രകാശനം, ശ്ലൈഹീക വാഴ്വ്, പെരുന്നാള്‍ കൊടിയിറക്ക് എന്നിവയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.