സ്വദേശിവത്കരണം; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പരിശീലനം നൽകുന്നതും പുരോഗമിക്കുന്നു
text_fieldsമനാമ: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച വാർഷിക ലക്ഷ്യങ്ങൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ട്. കമ്യൂണിറ്റി സേവനങ്ങൾക്കായുള്ള മന്ത്രിതല സമിതി സമർപ്പിച്ച മെമ്മോറാണ്ടത്തിലാണ് വിശദീകരണം. 2025ന്റെ ആദ്യ പകുതി അവസാനിക്കാറായപ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പരിശീലനം നൽകുന്നതിലുമുള്ള ലക്ഷ്യങ്ങൾ ഏറക്കുറെ കൈവരിക്കാനായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ മെമ്മോറാണ്ടം അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
2025ൽ 25,000 ബഹ്റൈനികൾക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യം. മാർച്ച് അവസാനം വരെയുള്ള കണക്ക് പ്രകാരം 24 ശതമാനം കൈവരിക്കാനായിട്ടുണ്ട്. 8000 ബഹ്റൈനികളെ ലേബർ മാർക്കറ്റുമായി സമന്വയിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ 25 ശതമാനവും നേടാനായി. പ്രതിവർഷം 15,000 പേർക്ക് തൊഴിൽ പരിശീലനം നൽകാനാണ് മറ്റൊരു ലക്ഷ്യം. അതിൽ 28 ശതമാനം പേർ ഇതുവരെ തൊഴിൽ പരിശീലനം പൂർത്തിയാക്കിയതായാണ് കണക്ക്. 2025-26 ബജറ്റുമായി ബന്ധപ്പെട്ട് നിയമനിർമാണ അതോറിറ്റിയുമായി ഉണ്ടാക്കിയ കരാറുകളുടെ ഭാഗമായും ദേശീയ ലേബർ മാർക്കറ്റ് പദ്ധതി (2023-2026) നടപ്പാക്കാനുമാണ് ഈ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

