ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി വ്യാപാരത്തിൽ വർധന
text_fieldsമനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വർധന. ഈ വർഷം ജനുവരി മുതൽ ഏപ്രിൽവരെ കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മൊത്തം 706.68 ദശലക്ഷം ഡോളറിലെത്തി. ബഹ്റൈനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 352.11 ദശലക്ഷം ഡോളറാണ്.
ബഹ്റൈനിൽനിന്നുള്ള ഇറക്കുമതി 354.57 ദശലക്ഷം ഡോളറാണ്. ഇന്ത്യയിൽനിന്നുള്ള ബഹ്റൈന്റെ അരി ഇറക്കുമതി 2023ൽ 68 ദശലക്ഷം ഡോളറായിരുന്നു. 2022ൽ ഇത് 51 ദശലക്ഷം ഡോളറായിരുന്നു. 33 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് ബഹ്റൈൻ ഇറക്കുമതി ചെയ്യുന്ന 10 ചരക്കുകളിൽ 83 ശതമാനവും അരിയാണ്.
ഇന്ത്യയിൽനിന്നുള്ള ബഹ്റൈൻ ഇറക്കുമതിയുടെ 11 ശതമാനം സ്വർണാഭരണങ്ങളാണ്. 26.07 ദശലക്ഷം ഡോളർ മൂല്യമുള്ള 157 കിലോഗ്രാം സ്വർണാഭരണങ്ങളാണ് ഇറക്കുമതി ചെയ്തത് . 97,000 സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. 26.85 ദശലക്ഷം ഡോളറാണ് ഇതിന്റെ മൂല്യം. ആകെ ഇറക്കുമതിയുടെ 8 ശതമാനം വരും. 1001-1500 സിസി വിഭാഗത്തിലുള്ള 23 ദശലക്ഷം ഡോളർ വിലമതിക്കുന്ന 2,000 കാറുകളും ബഹ്റൈൻ ഇറക്കുമതി ചെയ്തു. 22 ദശലക്ഷം ഡോളർ വിലമതിക്കുന്ന 5.5 ദശലക്ഷം കിലോഗ്രാം ബീഫും ഇറക്കുമതി ചെയ്തു. ബഹ്റൈനിലെ ഏറ്റവും മികച്ച 10 വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സ്ഥിരമായ വളർച്ച കൈവരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019ലും 2020ലും വ്യാപാരത്തിൽ ഇടിവുണ്ടായിരുന്നു. എന്നാൽ ഇതു പിന്നീട് വർധിച്ചു. ഇന്ത്യയിപ്പോൾ ബഹ്റൈനിന്റെ ആറാമത്തെ വലിയ ഇറക്കുമതി പങ്കാളിയാണ്. ഒമ്പതാമത്തെ വലിയ കയറ്റുമതി പങ്കാളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

