അനധികൃത താമസം; 57 പ്രവാസി തൊഴിലാളികളെ നാടുകടത്തി എൽ.എം.ആർ.എ
text_fieldsമനാമ: രാജ്യത്ത് അനധികൃതമായി തുടർന്ന 57 പ്രവാസി തൊഴിലാളികൾ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ.). കൂടാതെ 2025 നവംബർ 30 മുതൽ ഡിസംബർ ആറുവരെയുള്ള ഒരാഴ്ചക്കാലയളവിൽ 1352 പരിശോധന കാമ്പയിനുകളും സന്ദർശനങ്ങളും എൽ.എം.ആർ.എ നടത്തി.
ഇതിന്റെ ഫലമായി 25 നിയമലംഘകരായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പിടിയിലായ 57 പേരെയാണ് നാടുകടത്തിയത്. തൊഴിൽ വിപണി റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്റൈനിലെ താമസ നിയമങ്ങൾ തുടങ്ങിയ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു. പരിശോധന കാമ്പയിനുകളിൽ എൻ.പി.ആർ.എ, പൊലീസ് ഡയറക്ടറേറ്റ്, ക്രൈം ഡിറ്റക്ഷൻ വിഭാഗം പുറമെ, വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയും പങ്കെടുത്തു.
തൊഴിൽ വിപണിയുടെ സുസ്ഥിരതയെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുകയോ, രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷക്ക് ഹാനികരമാവുകയോ ചെയ്യുന്ന നിയമലംഘനങ്ങളെ നേരിടാൻ എല്ലാ ഗവർണറേറ്റുകളിലും സംയുക്ത പരിശോധനകൾ ശക്തമായി തുടരുമെന്ന് അതോറിറ്റി ഉറപ്പുനൽകി. അനധികൃത തൊഴിൽ സമ്പ്രദായങ്ങൾക്കെതിരായ സർക്കാർ ഏജൻസികളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് തൊഴിൽ വിപണി റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

