മാനവ വികസന സൂചിക: അറബ് മേഖലയിൽ ബഹ്റൈൻ രണ്ടാമത്
text_fieldsമനാമ: മാനവ വികസന സൂചികയിൽ അറബ് മേഖലയിൽ ബഹ്റൈന് രണ്ടാം സ്ഥാനം. യുനൈറ്റഡ് നാഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ബഹ്റൈൻ എക്കാലത്തെയും ഏറ്റവും ഉയർന്ന റാങ്ക് സ്വന്തമാക്കിയത്. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, വരുമാനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്.
ആഗോളതലത്തിൽ 26ാം സ്ഥാനത്തുള്ള യു.എ.ഇയാണ് അറബ് മേഖലയിൽ ഒന്നാമത്. ബഹ്റൈൻ 35ാം റാങ്കോടെയാണ് രണ്ടാമതെത്തിയത്. ഏറ്റവും ഉയർന്ന മാനവ വികസന സൂചിക കൈവരിച്ച 35 രാജ്യങ്ങളുടെ സൂചികയിലും ബഹ്റൈനും യു.എ.ഇയും ഉൾപ്പെട്ടു. കഴിഞ്ഞ തവണത്തെ റിപ്പോർട്ടിൽ 42ാം സ്ഥാനമാണ് ബഹ്റൈനുണ്ടായിരുന്നത്.
ഇത്തവണ ഏഴ് സ്ഥാനങ്ങൾ ഉയർന്നാണ് രാജ്യം മികച്ച നേട്ടം കൈവരിച്ചത്. ദീർഘായുസ്സ്, ആരോഗ്യകരമായ ജീവിതം, വിജ്ഞാനം നേടാനുള്ള ശേഷി, അന്തസ്സുള്ള ജീവിതം എന്നിവ പരിഗണിക്കുന്ന സൂചികയിൽ സൗദി അറേബ്യയും 35ാം റാങ്കുമായി ബഹ്റൈനൊപ്പമുണ്ട്. ഖത്തർ (42), കുവൈത്ത് (50), ഒമാൻ (54) എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളുടെ റാങ്ക്.സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ് എന്നിവയാണ് പട്ടികയിൽ ഏറ്റവും മുന്നിലുള്ള രാജ്യങ്ങൾ.
നൈഗർ, ചാഡ്, ദക്ഷിണ സുഡാൻ എന്നിവയാണ് ഏറ്റവും പിന്നിലെന്ന് യുനൈറ്റഡ് നാഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി) റിപ്പോർട്ടിൽ പറയുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.