ഹജ്ജിന് പോകാൻ അവധി ലഭിക്കുമോ?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? മുസ്ലിം ജീവനക്കാർക്ക് ഹജ്ജിന് പോകാൻ അവധി ലഭിക്കുമോ. ലഭിക്കുമെങ്കിൽ എത്രദിവസം കിട്ടും?- മുഹമ്മദ് ഹനീഫ്
• തൊഴിൽ നിയമപ്രകാരം മുസ്ലിം തൊഴിലാളികൾക്ക് ഹജ്ജിന് പോകാൻ അവധി ലഭിക്കാൻ അർഹതയുണ്ട്. ഒരു തൊഴിലുടമയുടെ കൂടെ കുറഞ്ഞത് അഞ്ചു വർഷം ജോലി ചെയ്താൽ ഒരുതവണ 14 പ്രവൃത്തി ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ അർഹതയുണ്ട്. മറ്റൊരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്യുമ്പോൾ ഹജ്ജ് അവധി എടുത്തില്ലെങ്കിൽ മാത്രമേ ഈ അവധി ലഭിക്കൂ. എത്ര തൊഴിലാളികൾക്ക് ഒരുവർഷം ഹജ്ജിനു പോകാമെന്ന് തീരുമാനിക്കാൻ തൊഴിലുടമക്ക് അധികാരമുണ്ട്. കൂടുതൽ കാലം ജോലി ചെയ്ത തൊഴിലാളിക്ക് ഈ കാര്യത്തിൽ മുൻഗണന നൽകണം..
?ഒരു വർഷം രോഗ അവധി എടുത്തില്ലെങ്കിൽ അത് വരുന്ന വർഷം എടുക്കാൻ സാധിക്കുമോ. അതോ രോഗ അവധി അതത് വർഷം എടുക്കണമെന്ന് നിയമത്തിലുണ്ടോ?- അനിൽകുമാർ
•രോഗ അവധി രോഗം വന്നാൽ മാത്രമേ എടുക്കാൻ സാധിക്കൂ. അതും സർക്കാർ ആശുപത്രിയിലെയോ ഏതെങ്കിലും അംഗീകൃത ആശുപത്രിയിലെയോ ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ അംഗീകരിക്കുകയുള്ളൂ. രോഗ അവധി ലഭിക്കാൻ ഒരു തൊഴിലുടമയുടെ കൂടെ കുറഞ്ഞത് മൂന്നു മാസമെങ്കിലും ജോലി ചെയ്തിരിക്കണം. തൊഴിൽ നിയമപ്രകാരം ഓരോ വർഷവും 15 ദിവസത്തെ ശമ്പളത്തോടുകൂടിയ രോഗ അവധിയും 20 ദിവസം പകുതി ശമ്പളത്തോടുകൂടിയ രോഗ അവധിയും ലഭിക്കും. 20 ദിവസം ശമ്പളമില്ലാത്ത രോഗ അവധി ലഭിക്കാനും തൊഴിലാളിക്ക് അർഹതയുണ്ട്.
ഓരോ വർഷവും ലഭിക്കുന്ന ഈ രോഗ അവധി ശമ്പളത്തോടു കൂടിയും അല്ലാതെയും 240 ദിവസം വരെ സ്വരൂപിക്കാം. രോഗസമയത്ത് രോഗ അവധി ഇല്ലെങ്കിൽ വാർഷിക അവധി എടുക്കാം. രോഗ അവധിയെപ്പറ്റി എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കുന്നത് മെഡിക്കൽ കമീഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

