ഹാർമോണിയസ് കേരള സീസൺ 3; ആഘോഷ രാവിലലിഞ്ഞ് മസ്കത്ത്...
text_fieldsമസ്കത്ത്: അതിരുകളില്ലാത്ത ഒരുമയുടെ ചക്രവാളങ്ങൾ കടന്ന് മാനവികതയുടെ ഉത്സവമായ ഹാർമോണിയസ് കേരളയിലേക്ക് ജനം ഒഴുകിയെത്തി. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് വെള്ളിയാഴ്ച ഖുറം ആംഫി തിയറ്ററിലേക്കെത്തിയത്. മലയാളികളുടെ മസ്കത്തിലെ ഏറ്റവും വലിയ മഹോത്സവത്തിന് നേർ സാക്ഷികളാവാൻ കലാപ്രേമികളുടെ പ്രവാഹം അരങ്ങുണരുന്നതിന് ഏറെ മുമ്പുതന്നെ തുടങ്ങിയിരുന്നു. മലയാളികൾക്ക് എന്നും ഓർത്തുവെക്കാനുള്ള കലാമുഹൂർത്തങ്ങൾ സമ്മാനിച്ച ഹാർമോണിയസ് കേരളയുടെ ഒന്നാം സീസൺ അനുഭവച്ചറിഞ്ഞവരാണ് അവരിൽ പലരും.
വൈകീട്ട് ആറിന് ഒരുമയുടെയും വിശ്വമാനവികതയുടെയും ആഘോഷ രാവിന് തിരശ്ശീല ഉയരുമ്പോൾ തന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ആനന്ദ രാവിന് പൊലിമയും പെരുമയും പകരാൻ കലാകേരളത്തിന്റെ പ്രതിഭകൾ മികച്ച പ്രകടനവുമായി എത്തിയപ്പോൾ സദസ്സ് ആനന്ദ കൊടുമുടിയിലെത്തി.
മലയാള സിനിമക്ക് എന്നും കരുതിവെക്കാൻ ഉതകുന്ന അഭിനയ മുഹൂർത്തങ്ങൾ പകർന്നുനൽകിയ ചക്കോച്ചൻ അരങ്ങിലെത്തിയതോടെ പ്രേക്ഷകർ ആർത്തിരമ്പി. അനിയത്തി പ്രാവിലൂടെ ആസ്വാദക മനസ്സുകളിൽ ചേക്കേറിയ മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷത്തിനു കൂടിയാണ് പ്രേക്ഷകർ സാക്ഷികളായത്. പ്രേക്ഷക മനസ്സുകളിൽ കൂടുകെട്ടിയ കുഞ്ചാക്കോ ബോബന്റെ ഒട്ടനവധി അഭിനയ മുഹൂർത്തങ്ങളും നൃത്ത ഗാന ശകലങ്ങളും കോർത്തിണക്കിയ കലാവൈവിധ്യങ്ങൾ രാവിന് വർണപ്പകിട്ട് നൽകുന്നതായിരുന്നു.
മലയാള സിനിമക്ക് എണ്ണം പറഞ്ഞ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കമലിനെയും സ്നേഹം തുളുമ്പിയ കൈയടികളോടെയാണ് സ്വീകരിച്ചത്. പ്രേക്ഷകമനസ്സുകളിൽ കല്ലിട്ടെഴുതിയ കഥാ പാത്രങ്ങളെ രൂപപ്പെടുത്തിയ കമലിന്റെ സിനിമാപ്രയാണം 40 വർഷം പിന്നിടുകയാണ്. ആഘോഷരാവിന് കൊഴുപ്പും മികവുമേകാനെത്തിയ താളമേളങ്ങളും കുറ്റമറ്റതായിരുന്നു. അരങ്ങിൽ നിറഞ്ഞാടിയ സുദീപ് കുമാർ, യുംന, റംസാൻ, മഹേഷ്, അക്ബർ, ജാസിം, നിത്യ മാമൻ, ചിത്ര തുടങ്ങിയവരുടെ പ്രകടനങ്ങൾ ആസ്വാദകരെ പുളകിതരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.