ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചർച്ച ചെയ്ത് ഹമദ് രാജാവും ഈജിപ്ത് പ്രസിഡന്റും
text_fieldsഹമദ് രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും കൈറോയിൽ കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും തന്ത്രപരമായ സഹകരണം വ്യാപിപ്പിക്കുന്നതിനും നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. ഈജിപ്തിൽ തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഹമദ് രാജാവ് പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തി.
രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ഈജിപ്ത് നൽകിയ പിന്തുണയ്ക്ക് ബഹ്‌റൈൻ രാജാവ് നന്ദി അറിയിച്ചു. ഈജിപ്തിലെ ഡെമിയറ്റ് തുറമുഖത്തിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഈജിപ്തിൻ്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈന്റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ബഹ്‌റൈനെ ലക്ഷ്യമിട്ടുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ ഈജിപ്ത് ശക്തമായി അപലപിക്കുന്നതായി പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ആവർത്തിച്ചു വ്യക്തമാക്കി. ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾക്ക് ഈജിപ്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് നേതാക്കൾ വിലയിരുത്തി.
പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിൽ സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കാൻ കൂട്ടായ ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ എടുത്തുപറഞ്ഞു. സുപ്രധാന വിഷയങ്ങളിൽ നിരന്തരമായ കൂടിയാലോചനകളും ഏകോപനവും തുടരാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ബഹ്‌റൈൻ രാജാവിനൊപ്പം റോയൽ ഹ്യുമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും നാഷണൽ സെക്യൂരിറ്റി അഡ്വൈസറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, മാധ്യമ കാര്യ ഉപദേഷ്ടാവ് നബീൽ ബിൻ യാക്കൂബ് അൽ ഹമർ, ഡെപ്ലോമാറ്റിക് കാര്യ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ആൽ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

