‘ഗൾഫ് മാധ്യമവും മീഫ്രണ്ടു’മൊരുക്കുന്നു; ‘വൈബ്സ് ഓഫ് ബഹ്റൈൻ’
text_fieldsമനാമ: മുത്തും പവിഴവും വിളയുന്ന ബഹ്റൈനിന്റെ പുതുമണ്ണിൽ ശ്രുതിലയ സംഗീതത്തിന്റെ മാസ്മരികത്തേൻമഴ പൊഴിക്കാൻ, മലയാളികളുടെ ഹൃദയവികാരത്തെ തൊട്ടറിഞ്ഞ സംഗീത, കലാ പ്രതിഭകളെത്തുന്നു. ബലിപെരുന്നാൾ ആഘോഷത്തിന്റെ ധന്യതയിൽ ജൂൺ ഏഴിന് ക്രൗൺപ്ലാസയിൽ ‘ഗൾഫ് മാധ്യമ’വും മീഫ്രണ്ടുമൊരുക്കുന്ന സംഗീതവിരുന്ന് ‘വൈബ്സ് ഓഫ് ബഹ്റൈൻ’ അക്ഷരാർഥത്തിൽ പവിഴദ്വീപിന്റെ ഹൃദയതാളമായി ചരിത്രത്തിലടയാളപ്പെടും.
സിനിമ, ആൽബം, സ്റ്റേജ് എന്നീ മേഖലകളിൽ വേറിട്ട സംഗീത ശൈലികൊണ്ട് ജനഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകൻ അഫസലും ശബ്ദ മാധുര്യം കൊണ്ട് കലാഹൃദയ ഭൂമികയിൽ പാട്ടിന്റെ പറുദീസ തീർത്ത ഗായിക സിത്താര കൃഷ്ണകുമാറും നയിക്കുന്ന സംഗീത മഹാനിശക്ക് ബഹ്റൈൻ സാക്ഷിയാകും. പാട്ടിന്റെ പാലാഴി തീർക്കുന്ന വശ്യചാരുതക്ക് മിഴിവേകാൻ കൂടെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ സ്റ്റാർ സിങ്ങർ സീസൺ ഒമ്പതിന്റെ ഫൈനൽ ഫൈവിലെത്തിയ മഹാവിസ്മയങ്ങളുമെത്തും.
പാട്ടിന്റെ വിജയകിരീടം ചൂടി തന്റെ ശൈലികൊണ്ട് ആസ്വാദകരെ സംഗീതാരാമത്തിലേക്കാനയിക്കുന്ന മധുരഗീത ഗന്ധർവൻ അരവിന്ദ്, ഭാവഗാനങ്ങളുടെ കുട്ടിത്തമ്പുരാനായി വേദിയെ വൈകാരികമാക്കുന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ഗായകൻ ബൽറാം, ഒരേസമയം രണ്ട് ശബ്ദത്തിൽ പാടി ഗാനാസ്വാദകരെ ഞെട്ടിച്ച ആരും തൊടാൻ മടിക്കുന്ന പാട്ടുകൾപോലും പാടി വിസ്മയമാക്കിയ അമൂല്യ കലാകാരി നന്ദ ജയദീപൻ, സിനിമപ്പാട്ട്, മാപ്പിളപ്പാട്ട്, ഫെസ്റ്റിവൽ പാട്ട് തുടങ്ങി വിഭവസമൃദ്ധമായ ഗാനമേഖലകളെ തനതായ സ്വരം കൊണ്ടും ശൈലികൊണ്ടും ആനന്ദ നൃത്തമാടിക്കുന്ന ഗായിക സ്റ്റാർ സിംഗർ സീസൺ 9 ന്റെ ചരിത്രത്തിലെ ആദ്യ ഗോൾഡൻ സ്റ്റാർ നേട്ടം കൈവരിച്ച അനുശ്രീ എന്നിവരാണ് സ്റ്റാർ സിങ്ങറിന്റെ പടിയിറങ്ങി വൈബ്സ് ഓഫ് ബഹ്റൈന്റെ മഹാരാവിലേക്ക് ലയിക്കാനെത്തുന്നത്.
വൈബേറിയ മഹോത്സവത്തെ വൈബ്രന്റ് ഗാനങ്ങളുമായി ഇളക്കിമറിക്കാൻ കുട്ടിക്കൂട്ടങ്ങളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട ഗായകൻ കൗഷികും വേദിയെ ധന്യമാക്കാനെത്തും. അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷ്, അനുകരണ കലയിൽ ഇന്ന് മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ടോപ് സ്റ്റാർ താരങ്ങളിൽ ഒരാളായ അശ്വന്ത് അനിൽ കുമാർ എന്നിവരും വൈബ്സ് ഓഫ് ബഹ്റൈനെ വൈബാക്കും. കലാ മാമാങ്കത്തിന്റെ അവിസ്മരണീയ രാവിന് സാക്ഷിയാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ടിക്കറ്റ് ലോഞ്ചിങ് ഉടൻ.
വിവരങ്ങൾക്ക് +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

