ബഹ്റൈനിലും സ്വർണവിലയിൽ വൻ കുതിപ്പ്
text_fieldsമനാമ: ആഗോള വിപണികളിൽ സ്വർണവില ചരിത്രപരമായ ഉയരങ്ങളിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ ബഹ്റൈനിലും സ്വർണവിലയിൽ ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 38.400 ബഹ്റൈൻ ദീനാറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് ഇത് 26.400 ദീനാറായിരുന്നു. 45.5 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 43.82 ബഹ്റൈൻ ദീനാറിലെത്തി. കഴിഞ്ഞ വർഷം ഇത് ഏകദേശം 30 ദീനാറായിരുന്നു.വിലയിലുണ്ടായ ഈ കുതിപ്പ് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും, പലരും സ്വർണത്തെ ഇപ്പോഴും ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്നു.
വില വർധനയുടെ കാരണങ്ങൾ
ചൈനീസ് യുവാൻ ദുർബലമായതിനെ തുടർന്ന് ചൈന സ്വർണ ശേഖരം വർധിപ്പിച്ചത് ആഗോള ഡിമാൻഡ് ഉയർത്തി. ചൈന അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് കുറക്കുന്നതിനായി യു.എസ് ബോണ്ടുകൾ വിൽക്കുന്നതും സ്വർണവില കൂടാൻ കാരണമായി.യൂറോപ്യൻ ബാങ്കുകൾ സ്വർണത്തിൽ വലിയ തോതിലുള്ള നിക്ഷേപം നടത്തിയത് വില വർധനക്ക് മറ്റൊരു പ്രധാന കാരണമാണ്. വെറും 10 ദിവസംകൊണ്ട് ഏകദേശം 3.5 ട്രില്യൺ ഡോളറിന്റെ നിക്ഷേപം സ്വർണത്തിലേക്ക് ഒഴുകിയെത്തിയതായി വ്യാപാരികൾ പറയുന്നു. നിലവിലുള്ള ആഗോള വ്യാപാര സംഘർഷങ്ങളും വില വർധനക്ക് ആക്കംകൂട്ടുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

