രാജ്യ സുരക്ഷക്ക് പൂർണപിന്തുണ; ബഹ്‌റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
text_fieldsമന്ത്രിസഭ യോഗത്തിൽ ഹമദ് രാജാവ്
മനാമ: ബഹ്‌റൈൻ ജനതയും കുടുംബങ്ങളും പ്രകടിപ്പിച്ച ഐക്യത്തെയും രാജ്യത്തോടുള്ള കൂറിനെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി കൈക്കൊണ്ട സമീപകാല നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകിയ ജനങ്ങളുടെ ദേശസ്നേഹം മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഖീർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനവും ഒത്തൊരുമയും മുൻനിർത്തി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നതിൽ പങ്കാളികളായ സർക്കാർ സ്ഥാപനങ്ങൾ, സാമൂഹിക വ്യക്തിത്വങ്ങൾ, എഴുത്തുകാർ, കവികൾ എന്നിവർക്കെല്ലാം രാജാവ് തന്റെ പ്രത്യേക നന്ദി രേഖപ്പെടുത്തി.
ഇറാൻ്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് യോഗത്തിൽ രാജാവ് സ്വീകരിച്ചത്. മേഖലയിലെ വികസന ശ്രമങ്ങളെ തടസ്സപ്പെടുത്താനും അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക സൗഹൃദ നിയമങ്ങൾ ലംഘിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രതിരോധ ഘട്ടത്തിൽ ബഹ്‌റൈൻ കാണിച്ച സഹിഷ്ണുതയും കരുത്തും പ്രാദേശിക സ്ഥിരതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.
അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ നിലനിർത്തേണ്ടതും സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹ്‌റൈൻ എപ്പോഴും സമാധാനത്തിന്റെ പാതയാണ് തിരഞ്ഞെടുക്കുന്നതെന്നും, സ്ഥിരമായ സുരക്ഷ കൈവരിക്കേണ്ടത് ഏറ്റുമുട്ടലുകളിലൂടെയല്ല, മറിച്ച് നയതന്ത്രത്തിലൂടെയും വികസനത്തിലൂടെയുമാണെന്ന് രാജാവ് വ്യക്തമാക്കി.
രാജാവിന്റെ പ്രശംസയ്ക്ക് നന്ദി അറിയിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഈ അംഗീകാരം തങ്ങൾക്ക് ഏറെ അഭിമാനകരമാണെന്ന് പ്രസ്താവിച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവരുൾപ്പെടെയുള്ള സൈനിക-സുരക്ഷാ വിഭാഗങ്ങളുടെ സേവനങ്ങളെ യോഗത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. രാജാവിന്റെ ദീർഘവീക്ഷണത്തിന് അനുസൃതമായി, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ജനങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ ഒരൊറ്റ ടീമായി മുന്നോട്ട് പോകുമെന്നും, അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കുമെന്നും കിരീടാവകാശി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

